രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ഡിസംബര്‍ 4(ബുധനാഴ്ച) ആരംഭിക്കും.  രാവിലെ 11 മണി മുതല്‍  ടാഗോര്‍ തിയറ്ററില്‍ നിന്ന്  പാസുകള്‍ ലഭ്യമാകും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി ഡെലിഗേറ്റ് പാസുകള്‍ കൈപ്പറ്റാമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.

പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്.പാസുകൾക്കായി ഡെലിഗേറ്റുകള്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനായി 10 കൗണ്ടറുകൾ   സജ്ജീകരിച്ചിട്ടുണ്ട് .ഭിന്ന ശേഷി വിഭാഗത്തിനും മുതിർന്ന പൗരന്മാർക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഡിസംബർ നാലിന് സെൽ ഉദ്ഘാടനത്തിന് ശേഷവുംഅഞ്ച് മുതൽ രാവിലെ 10  മുതല്‍ രാത്രി 7 മണി വരെയും പാസ് വിതരണം ഉണ്ടാകും. ഇത്തവണ 10500 പാസ്സുകളാണ് വിതരണം ചെയ്യുക.

ഡെലിഗേറ്റ് സെൽ ഉദ്ഘാടനം നാലിന്

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും സാംസ്‌ക്കാരിക മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും.ഡിസംബർ നാലിന് രാവിലെ 11 ന്  ടാഗോര്‍ തിയേറ്ററിലാണ് ഫെസ്റ്റിവൽ ഓഫീസും ഡെലിഗേറ്റ് സെല്ലും പ്രവർത്തനം ആരംഭിക്കുന്നത്.സിനിമാ താരം അഹാന കൃഷ്ണകുമാറിന് ആദ്യ പാസ്  നൽകിയാണ്  പാസ്സ് വിതരണത്തിന് തുടക്കം കുറിയ്ക്കുന്നത്.നടൻ ഇന്ദ്രൻസ് ,ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍  വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍,സെക്രട്ടറി മഹേഷ് പഞ്ചു, എക്സിക്യൂട്ടീവ് ബോർഡ്  അംഗം സിബി മലയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.