ബദൽ സംവിധാനം ഏർപ്പെടുത്തി, ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന അരുവിക്കരയിലെ 86 എം.എൽ.ഡി ജലശുദ്ധീകരണ ശാലയിലെ പമ്പുസെറ്റുകൾ മാറ്റുന്നതിന്റെയും നവീകരിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 13, 14 തീയതികളിൽ പമ്പിംഗ് താത്കാലികമായി നിർത്തിവെക്കേണ്ടിവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുമൂലം നഗരത്തിൽ രണ്ടുദിവസം ജലവിതരണം മുടങ്ങുമെന്നതിനാൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം. ടാങ്കുകൾ സ്ഥാപിച്ചും ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചും ബദൽ സംവിധാനം ഒരുക്കമെന്നും മന്ത്രി പറഞ്ഞു. ജലദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ കർശനനടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നവീകരണത്തിന്റെ ആദ്യഘട്ടമായി 13ന് ഉച്ചക്ക് രണ്ടുമണിമുതൽ 14ന് വെളുപ്പിന് രണ്ടുമണി വരെ 74 എം.എൽ.ഡി ശുദ്ധീകരണശാലയുടേയും 14ന് ഉച്ചക്ക് ഒരുമണിവരെ 86 എം.എൽ.ഡി ശുദ്ധീകരണശാലയുടേയും പ്രവർത്തനമാണ് താത്കാലികമായി നിർത്തിവെക്കുന്നത്.
കവടിയാർ, പേരൂർക്കട, പൈപ്പിൻമൂട്, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗർ, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കൽ കോളജ്, ആർസിസി, ശ്രീചിത്ര മെഡിക്കൽ സെൻറർ, കുമാരപുരം, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം, ചെറുവയ്ക്കൽ, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹർ നഗർ, നന്തൻകോട്, ദേവസ്വം ബോർഡ് ജംങ്ഷൻ, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്നോപാർക്ക്, മൺവിള, കുളത്തൂർ, പള്ളിപ്പുറം, സിആർപിഎഫ് എന്നീ പ്രദേശങ്ങളിൽ 13ന് ഉച്ചയ്ക്ക് രണ്ടു മണിമുതൽ പൂർണമായും ജലവിതരണം മുടങ്ങും. 14ന് ഉച്ചയ്ക്ക് ഒരുമണിക്ക് പണികൾ പൂർത്തിയാക്കി പമ്പിങ് പുനരാരംഭിക്കുകയും 15ന് രാത്രിയോടെ ജലവിതരണം പൂർവസ്ഥിതിയിലെത്തുകയും ചെയ്യും.

തിരുമല, പിടിപി നഗർ, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂർക്കാവ്, കാച്ചാണി, നെട്ടയം, മലമുകൾ, കുലശേഖരം, വലിയവിള, കൊടുങ്ങാനൂർ, കുണ്ടമൺഭാഗം, പുന്നയ്ക്കാമുഗൾ, മുടവൻമുഗൾ, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാൽ ഐരാണിമുട്ടം, തമ്പാനൂർ, ഈസ്റ്റ്ഫോർട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട് എന്നീ പ്രദേശങ്ങളിൽ 13ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ പൂർണമായും ജലവിതരണം മുടങ്ങും. 14ന് വെളുപ്പിന് രണ്ടുമണിയോടെ പണികൾ പൂർത്തിയാക്കി, പമ്പിങ് പുനരാരംഭിച്ച് അന്നു രാത്രിയോടെ ജലവിതരണം പൂർവസ്ഥിതിയിലെത്തുകയും ചെയ്യും.
ശുദ്ധജലവിതരണം തടസ്സപ്പെടുന്ന ദിവസങ്ങളിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഭാഗികമായി ജലവിതരണം നടത്തും. ആർസിസി, ശീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കർ ലോറികൾ വഴി ബദൽ സംവിധാനമൊരുക്കും. ആശുപത്രി, പൊലീസ് തുടങ്ങിയ അത്യാവശ്യ സർവീസുകൾക്ക് പ്രത്യേകമായി ടാങ്കർ സർവീസ് ഉണ്ടായിരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ടാങ്കർ ലോറികളിൽ ജലവിതരണം നടത്താനായി വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലം, അരുവിക്കര, പിടിപി നഗർ, ചൂഴാറ്റുകോട്ട, ആറ്റിങ്ങൽ-വാളക്കാട് എന്നിവിടങ്ങളിലെ വെൻഡിങ് പോയിൻറുകളിൽനിന്ന് ജലവിതരണത്തിന് സംവിധാനം ഏർപ്പെടുത്തി. വാട്ടർ അതോറിറ്റിയുടെ ടാങ്കറുകൾക്ക് പുറമെ നഗരസഭ, ജില്ലാ ഭരണകൂടം, പൊലീസ്, സൈന്യം, സിആർപിഎഫ് എന്നീ വിഭാഗങ്ങളുടെ ടാങ്കറുകളുടെ സേവനവും ഉപയോഗപ്പെടുത്തും.

പൊതുജനങ്ങൾക്ക് ജലവിതരണം സംബന്ധിച്ച സേവനങ്ങൾക്ക് താഴെപ്പറയുന്ന കൺട്രോൾ റൂം നമ്പറുകളുമായി ബന്ധപ്പെടാം. കൺട്രോൾ റൂം നമ്പരുകൾ: 8547638181, 0471-2322674, 2322313(തിരുവനന്തപുരം), 9496000685(അരുവിക്കര). വെൻഡിങ് പോയിൻറുകളിൽ ബന്ധപ്പെടാനുള്ള നമ്പരുകൾ: വെള്ളയമ്പലം- 8547638181,അരുവിക്കര-9496000685, പിടിപി നഗർ-8547638192(14ന് രാവിലെ ഏഴുമണിക്കു ശേഷം), ചൂഴാറ്റുകോട്ട-8289940618, ആറ്റിങ്ങൽ -വാളക്കോട്: 8547638358. രണ്ടാംഘട്ട പണികളുടെ ഭാഗമായി ജനുവരി നാലിന് 86 എം.എൽ.ഡി ജലശുദ്ധീകരണശാല 16 മണിക്കൂറും മൂന്നാംഘട്ടത്തിൽ ജനുവരി 11ന് ആറുമണിക്കൂറും നാലാംഘടത്തിൽ ഫെബ്രുവരി ഒന്നിന് 86 എം.എൽ.ഡി, 74 എം.എൽ.ഡി പ്ലാൻറുകൾ 16 മണിക്കൂറും നിർത്തിവെക്കും. ഈ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ നഗരത്തിൽ 10 എം.എൽ.ഡി ശുദ്ധജലം കൂടുതലായി എത്തിക്കാനും ജലവിതരണം കൂടുതൽ കാര്യക്ഷമമാക്കാനുമാകും.
പമ്പിംഗ് മുടങ്ങുന്ന ദിവസങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ജലവിതരണത്തിന് ബദൽ സംവിധാനങ്ങൾ ക്രമീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. മേയർ കെ. ശ്രീകുമാർ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, വാട്ടർ അതോറിറ്റി, ആർമി, സി.ആർ.പി.എഫ് അധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.