വൈക്കം സത്യാഗ്രഹത്തിന്‍റെ ചരിത്രം പുരാരേഖകളിലൂടെ വിശദമാക്കുന്ന വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം തുറന്നു. പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ചരിത്രനായകരെ എല്ലാ തലമുറകള്‍ക്കും അടുത്തറിയാന്‍ അവസരമൊരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.
150-ാം ജന്‍മവാര്‍ഷികത്തില്‍ ഗാന്ധിജിക്ക് കേരളത്തിന്‍റെ ആദരവായാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കിയ നവോത്ഥാന കാലഘട്ടത്തിന്‍റെ ഹൃദയ സ്പന്ദനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള മ്യൂസിയം  ഗാന്ധിയന്‍  ദര്‍ശനങ്ങള്‍ പരിചയപ്പെടുത്തുന്ന വേദികൂടിയാകും. പ്രസക്തി  വര്‍ധിച്ചുവരുന്ന ഗാന്ധിയന്‍  ചിന്തകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും  മികച്ച പ്രചരണം നല്‍കാന്‍ കഴിയും വിധം ഇത്തരത്തിലുള്ള മ്യൂസിയം സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ രാജ്യത്ത് ആദ്യമായാണ് സജ്ജമാക്കുന്നത്-അദ്ദേഹം പറഞ്ഞു.
സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നതിന് ഗാന്ധിജി വന്നിറങ്ങിയ വൈക്കം ബോട്ടുജെട്ടിയെയും മ്യൂസിയത്തിന്‍റെ ഭാഗമാക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ. രെജികുമാര്‍ ആമുഖ പ്രഭാഷണം നടത്തി. കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭാ മുന്‍ ചെയര്‍മാന്‍ പി. ശശിധരന്‍,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. സുഗതന്‍, അഡ്വ. കെ.കെ. രഞ്ജിത്ത്,  സാംസ്കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. ഗീത, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കെ.ആര്‍. സോന, മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടര്‍ എസ്.അബു,   തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു. ഏഴു ഗാലറികളിലായി മ്യൂസിയം രൂപകല്‍പ്പന ചെയ്ത സി.ബി. ജിഗനന്‍, ബിനു ഹരിദാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തിങ്കളാഴ്ച്ച ഒഴികെ എല്ലാ ദിവസവും രാവിലെ പത്തു മുതല്‍ അഞ്ചുവരെ പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തില്‍ പ്രവേശനം സൗജന്യമാണ്.