ഇടുക്കി: ഒരു തുണ്ട് ഭൂമിയുടെ അവകാശിയാവാനായി തലമുറകളുടെ കാത്തിരിപ്പിനു വിരാമമിടുകയാണ് ദേവികുളം കുണ്ടളകുടി നിവാസികൾ. കുണ്ടളക്കുടി പഞ്ചായത്തംഗം എസ് എൻ കുമാറിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് തങ്ങളുടെ പട്ടയം വാങ്ങുവാൻ കട്ടപ്പനയിലെ ജില്ലാ മെഗാ പട്ടയമേളയിൽ എത്തിയത്.
2001 മുതൽ പട്ടയം ലഭിക്കുന്നതിനായി പലവിധ ഓഫീസുകൾ കയറി ഇറങ്ങി. ഈ സർക്കാരിനോട് അത്യധികം നന്ദിയും അതിലേറെ സന്തോഷവും ഉണ്ടെന്നു കുണ്ടളക്കുടി നിവാസിയും ഊരുകൂട്ടം പ്രസിഡന്റുമായ കന്തസാമി പറഞ്ഞു. ഇവിടെ വരുമ്പോൾ പത്തു ഏക്കറോളം സ്ഥലമുണ്ടായിരുന്നു.

ശേഷം മക്കൾക്ക് ഒക്കെ നൽകി. ഇപ്പൊ കൈവശം പട്ടയം ലഭിച്ചിരിക്കുന്നത് അഞ്ചു സെന്റിനാണ്. കുണ്ടളക്കുടിയിലെ അമരാവതി, ദേവരാജ്, ചിന്നസാമി, കന്തസാമി, രാമൻ, ചന്ദ്രാദേവി, അഞ്ജലാ ദേവി എന്നീ ഏഴു കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്. ഇവരുടെ മക്കൾക്കും മറ്റുമായി ഇനി 32 കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തി പട്ടയം നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കന്തസാമി പറഞ്ഞു.
കട്ടപ്പനയിൽ സംഘടിപ്പിച്ച മെഗാ പട്ടയമേളയോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി. ജില്ലാ കളക്ടർ എച് ദിനേശന് പുസ്തകങ്ങൾ കൈമാറി വിതരണത്തിന് തുടക്കമിട്ടു. സർക്കാരിന്റെ വിവിധ സേവനങ്ങളെ വിവരിക്കുന്ന പുസ്തകം. വകുപ്പിന്റെ പ്രതിമാസ വാരികകളായ സമകാലീന ജനപഥം, കേരള കാളിങ്, പൊതുജനങ്ങൾക്കായുള്ള ധനസഹായ പദ്ധതികൾ വിവരിക്കുന്ന പുസ്തകം, തുടങ്ങി സംസ്ഥാന സർക്കാരിന്റെയും ഇൻഫർമേഷൻ വകുപ്പിന്റെയും പുസ്തകങ്ങളാണ് വിതരണം ചെയ്തത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാരായ ജി മണിലാൽ, ജോർജ് എ. എസ്, രാഹുൽ രാജേന്ദ്രൻ, തുടങ്ങിയവരാണ് പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തത്.
62-ാം വയസ്സിൽ പട്ടയം

തലമുറകളായി കൈമാറി വന്ന ഭൂമിയുടെ അവകാശം 62-ാം വയസ്സിൽ സ്വന്തമാക്കി അമരാവതി. ദേവികുളം താലൂക്കിലെ ആദിവാസി മേഖലയായ കുണ്ടള മുതുവാൻകുടിയിലാണ് അമരാവതിയും മകളും മകളുടെ ഭർത്താവും കൊച്ചുമക്കളും അടങ്ങുന്ന കുടുംബവും പതിറ്റാണ്ടുകളായി ജീവിക്കുന്നത്. കൂലിപ്പണിയും കൃഷിയുമാണ് പ്രധാന വരുമാനമാർഗം. സ്വന്തം ഭൂമിക്ക് പട്ടയം ലഭിച്ചതോടെ 5 ഏക്കർ വരുന്ന പുരയിടത്തിൻ കൃഷിയും കന്നുകാലി വളർത്തലും കൂടുതൽ മെച്ചപ്പെടുത്താനാണ് അമരാവതി ആഗ്രഹിക്കുന്നത്. പട്ടയം കൈപ്പറ്റിയതിന്റെ സന്തോഷം ഏറെയാണെന്നും മകൾക്കും കൊച്ചു മക്കൾക്കും ഭൂമിയുടെ അവകാശം ഭാവിയിൽ ഉപയോഗപ്പെടുത്താം എന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും അമരാവതി പ്രതികരിച്ചു.