പൊതു ഗതാഗത സൗകര്യം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ചിറ്റൂരില്‍ നിന്നും കൊഴിഞ്ഞാമ്പാറ വേലന്താവളം വഴി കോയമ്പത്തുരിലേക്ക് സര്‍വീസ് ആരംഭിച്ച കെ.എസ.്ആര്‍.റ്റി.സി ബസിന്റെ കന്നി യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുവായിരുന്നു മന്ത്രി. നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.റ്റി.സിയെ ലാഭത്തിലേക്ക് നയിക്കാന്‍ ജീവനക്കാരുടെ ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. അണിക്കോട് ജംഗ്്ഷനില്‍ നടന്ന പരിപാടിയില്‍ വെച്ച് കണ്ടക്ടര്‍ക്ക് മന്ത്രി ടിക്കറ്റ് മെഷിന്‍ കൈമാറി പുതിയ സര്‍വ്വീസിലെ ആദ്യ യാത്രക്കാരനായി. ടിക്കറ്റെടുത്ത് മന്ത്രി  ചിറ്റൂര്‍ വരെ യാത്ര ചെയ്തു.

പുതുതായി സര്‍വ്വീസ് ആരംഭിച്ച ബസില്‍ യാത്ര ചെയ്യുന്ന മന്ത്രി കെ.കൃഷ്ണന്‍കുട്ടി.

ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ നെന്മാറ എം.എല്‍.എ കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ. മുരുകദാസ്, ചിറ്റൂര്‍ തത്ത്വമംഗലം മുന്‍സിപ്പില്‍ ചെയര്‍മാന്‍ കെ. മധു, കേരള സ്റ്റേറ്റ് തമിഴ് പ്രൊട്ടക്ഷന്‍ മെമ്പര്‍ എം. പേച്ചിമുത്തു, കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ മാനേജര്‍ എസ്. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രദിദിനം എട്ട് സര്‍വീസുകളുള്ള ബസ്, ചിറ്റൂര്‍, നെന്മാറ, പുതുനഗരം, കൊല്ലംകോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മാറിമാറിയാകും സര്‍വ്വീസ് നടത്തുക.