പുരപ്പുറ സോളാർ സബ്‌സിഡി പദ്ധതിയുടെയും കർഷകരുടെ തരിശ് ഭൂമിയിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയുടെയും രജിസ്‌ട്രേഷനുള്ള വെബ് പോർട്ടൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ പി. ശങ്കരനാരായണൻ മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി എം. എം. മണി അധ്യക്ഷത വഹിച്ചു. ഡോ. എം. കെ. മുനീർ എം. എൽ. എ ഇ വെഹിക്കിൾ ചാർജിംഗ് ശൃംഖല പ്രഖ്യാപനം നിർവഹിച്ചു.

ലോകത്തിലെ തന്നെ ശ്രദ്ധേയമായ ഊർജോത്പാദന മേഖലയാണ് സൗരോർജമെന്ന് സ്പീക്കർ പറഞ്ഞു. കേരളത്തിലെ ഭവനങ്ങളിൽ നിന്ന് സൗരോർജത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് വൈദ്യുതി വകുപ്പ് ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ രണ്ടാം പവർ ഹൗസ് പരിഗണനയിലാണെന്ന് മന്ത്രി എം. എം. മണി പറഞ്ഞു. സൗരോർജത്തിൽ നിന്ന് ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിൽ 500 മെഗാവാട്ട് ഊർജം സൗരോർജത്തിൽ നിന്നും 500 മെഗാവാട്ട് ഡാമുകളിൽ ഫ്‌ളോട്ടിംഗ് പാനലുകൾ സ്ഥാപിച്ചും ഉത്പാദിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ വിവിധ പദ്ധതികൾ സംബന്ധിച്ച അവതരണവും നടന്നു. 173 ഇ വെഹിക്കിൾ ചാർജിംഗ് സ്‌റ്റേഷനുകളാണ് കെ. എസ്. ഇ. ബി കേരളത്തിൽ സ്ഥാപിക്കുന്നത്.

വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, കെ. എസ്. ഇ. ബി ചെയർമാൻ എൻ. എസ്. പിള്ള എന്നിവർ സംസാരിച്ചു. മന്ത്രിമാർ, എം. എൽ. എമാർ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.