”കളക്ടറേറ്റില്‍ വന്‍ തീപിടുത്തം. ജീവനക്കാര്‍ പരിഭ്രാന്തരാകാതെ എത്രയും വേഗം പുറത്തിറങ്ങണം. ലിഫ്റ്റ് യാതൊരു കാരണവശാലും ഉപയോഗിക്കരുത്. പടികളില്‍ കൂടി മാത്രം താഴെയിറങ്ങുക” . മൈക്കില്‍ കൂടി അറിയിപ്പെത്തിയതോടെ തിരുവനന്തപുരം കളക്ടറേറ്റിലെ മൂന്നാമത്തെയും നാലാമത്തെയും നിലകളില്‍ ജോലിയില്‍ മുഴുകിയിരുന്നവരും പലവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരും അതിവേഗം താഴെയെത്തി. ചിലര്‍ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തോടെ ചീറിപാഞ്ഞ് ഫയര്‍ എഞ്ചിനും തൊട്ടുപിന്നാലെ സര്‍വസജ്ജീകരണങ്ങളുമുള്ള ആംബുലന്‍സും എത്തി. ചാടിയിറങ്ങിയ അഗ്നിരക്ഷാ സേനയിലെ ഉദേ്യാഗസ്ഥര്‍ അതിവേഗത്തില്‍ പണി തുടങ്ങി. കളക്ടറേറ്റിലെ പ്രധാന കെട്ടിടത്തിനോട് ചേര്‍ന്നുകിടന്ന ഉണങ്ങിയ പുല്ലുകളില്‍ കത്തി കയറുന്ന തീയിലേയ്ക്ക് ശക്തമായി അവര്‍ വെള്ളം ചീറ്റി. ആംബുലന്‍സില്‍ നിന്നും ചാടിയിറങ്ങിയ സേനാംഗങ്ങള്‍ പരിക്കുപറ്റിയ ഒരാളുമായി വേഗത്തില്‍ ആംബുലന്‍സിനുള്ളിലേയ്ക്ക്. പുല്ലിലെ തീകെടുത്തിയ സംഘം കെട്ടിടത്തിലെയും ‘തീ’ അണച്ചു. പിന്നാലെ, പരിക്ക് പറ്റിയ ആളെ കയറില്‍ കെട്ടി താഴെയെത്തിച്ചു. മറ്റൊരാളെ സേനാംഗം മൂന്നാം നിലയില്‍ നിന്നും ചുമലിലെടുത്ത് ഏണിവഴി താഴെ എത്തിച്ചു.
അഗ്നിരക്ഷാ സേന തന്നെ ‘ ഉണ്ടാക്കിയ’ തീപിടുത്തം കാണാന്‍ ജീവനക്കാരും പൊതുജനങ്ങളും ഉള്‍പ്പെെടയുള്ള ആള്‍ക്കൂട്ടം തിക്കിത്തിരക്കി. മോക്ഡ്രില്‍ ആണെന്നറിഞ്ഞപ്പോള്‍ ആശങ്ക ആവേശത്തിന് വഴിമാറി. ദ്രവരൂപത്തിലുള്ള ഇന്ധനത്തില്‍ തീപിടിച്ചാല്‍ കെടുത്തുന്ന രീതിയും വാട്ടര്‍ മിസ്ട് രീതിയുമൊക്കെ കാണികള്‍ കൈയടിയോടെ കണ്ടുനിന്നു. ഫോം ഉപയോഗിച്ച് തീ കെടുത്തുന്ന രീതിയും കാണികള്‍ക്കായി സേനാംഗങ്ങള്‍ ഒരുക്കി.
സ്റ്റേഷന്‍ ഓഫീസര്‍ സി. അശോക് കുമാറും ലീഡിംഗ് ഫയര്‍മാന്‍ ജയകുമാറും മോക് ്രഡില്ലിന് നേതൃത്വം നല്‍കി. ഫയര്‍മാന്‍മാരായ ജിജി കുമാര്‍, ബിനു, ഷഹീര്‍, അമല്‍രാജ്, അജിത്, സുധീഷ്, പ്രദീപ് എന്നിവരാണ് തീ കെടുത്തല്‍ സംഘത്തില്‍ ഉണ്ടായിരുന്നത്.