പത്തനംതിട്ട: കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ 25 വര്‍ഷമായി തരിശായി കിടന്ന ചേരുവ 20 ഏക്കര്‍ പാടത്തെ കൊയ്ത്തുത്സവം കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് നിര്‍വഹിച്ചു. തരിശുകിടന്ന 532 ഏക്കര്‍ സ്ഥലത്ത് തരിശുരഹിത കൃഷിയുടെ ഭാഗമായാണ് കൃഷിയിറക്കിയത്. ഇതോടെ സമ്പൂര്‍ണ തരിശുരഹിത പഞ്ചായത്തായി കൊടുമണ്‍ ഗ്രാമപഞ്ചായത്ത് മാറി. ചെറുവിമാനമായ ഡ്രോണിന്റെ സഹായത്തോടെയാണ് വളപ്രയോഗം നടത്തിയത്.
ജൈവവളങ്ങളാണ് കൃഷിക്കായി ഉപയോഗിച്ചത്. ട്രാക്ടറിന്റെ സഹായത്തോടെയാണ് വിളവെടുപ്പ് നടത്തിയത്. ഈ പാടങ്ങളിലെ നെല്ലും കൊടുമണ്‍ റൈസായി വിപണിയിലിറങ്ങും. കൊയ്ത്തുത്സവത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കരിക്കും കരിപ്പെട്ടി കാപ്പിയും വിതരണം ചെയ്തു. ചടങ്ങില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍.എസ് ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കര്‍ഷകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.