തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ് 19 ബോധവതരണത്തിനും വിവരശേഖരണത്തിനും ‘കുടുംബങ്ങളിലേക്ക് അങ്കണവാടി’ എന്ന പേരില്‍ ഒരു കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് ബ്രേക്ക് ദ ചെയിന്‍ എന്ന പേരില്‍ സാമൂഹ്യസുരക്ഷാ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ബോധവത്ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഫോണിലൂടെ അറിയിപ്പുകള്‍, സംശയനിവാരണം, വിവരശേഖരണം, മറ്റ് സേവനങ്ങള്‍ എന്നിവ നല്‍കുന്ന ഒരു പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 33,115 അങ്കണവാടികളിലെ 60,000ത്തോളം വരുന്ന അങ്കണവാടി ജീവനക്കാര്‍ ഇതില്‍ പങ്കാളികളാകുമെന്നും മന്ത്രി വ്യക്തമാക്കി.

കുടുംബങ്ങളിലേക്ക് അങ്കണവാടി: പ്രധാന പ്രവര്‍ത്തനങ്ങള്‍

അങ്കണവാടി പ്രദേശത്തെ മുഴുവന്‍ വീടുകളിലും ഫോണ്‍ മുഖേന ബന്ധപ്പെട്ട് അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കുന്നതാണ്.

ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍ (പ്രത്യേകിച്ച് മൂന്നു വയസിനു
താഴെ പ്രായമായവര്‍) തുടങ്ങിയവരുടെ സുഖവിവരങ്ങള്‍ പ്രത്യേകം അന്വേഷിക്കും.

അവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണ്ടതിന്റെ ആവശ്യകത വീട്ടുകാരെ ബോധ്യപ്പെടുത്തും

ഇത്തരക്കാരോട് കഴിവതും വീട്ടിനുള്ളില്‍ തന്നെ കഴിയുവാന്‍ ആവശ്യപ്പെടും

വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം വീട്ടുകാരെ ഓര്‍മ്മിപ്പിക്കും

രോഗലക്ഷണങ്ങള്‍ ഉള്ള ആരെങ്കിലും ഉണ്ടെകില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ / ജെ.പി.എച്ചിനെ അറിയിക്കും.

വിദേശത്തു നിന്നുവന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് വീട്ടിനുള്ളില്‍ തന്നെ കഴിയുവാന്‍ അറിയിക്കുകയും അവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറുകയും ചെയ്യും

ഇതോടൊപ്പം പോഷന്‍ വാണിയിലൂടെ നിത്യവും ലഭിക്കുന്ന കോവിഡ് 19 സംബന്ധമായ ബോധവത്കരണ സന്ദേശങ്ങള്‍ അങ്കണവാടി പ്രവര്‍ത്തകരിലുടെ പൊതുസമൂഹത്തിന് ലഭിക്കുന്നുണ്ടെന്നും പ്രോഗ്രാം ഓഫീസര്‍മാര്‍ ഉറപ്പുവരുത്തുന്നതാണ്.