തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിന് വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജുവനൈല്‍ ജസ്റ്റിസ് സ്ഥാപനങ്ങളിലെ കുട്ടികളും ജീവനക്കാരും അടിയന്തിരമായി സ്വീകരിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

· മാതാപിതാക്കള്‍ ഉള്ള കുട്ടികള്‍ക്ക് സ്വന്തം വീടുകളാണ് സുരക്ഷിതമെങ്കില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവോടുകൂടി അവരവരുടെ വീടുകളിലേയ്ക്ക് വിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
· സ്ഥാപനത്തിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും കൃത്യമായ ഇടവേളകളില്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ കൊറോണ രോഗ നിയന്ത്രണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കേണ്ടതാണ്. ഇതിനായി എല്ലാ സൂപ്രണ്ടുമാരും അതത് സ്ഥലങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടേണ്ടതാണ്.
· സ്ഥാപനത്തിലെ ജീവനക്കാര്‍/കുട്ടികള്‍ സ്ഥാപനത്തിനു പുറത്ത് പോയി വരുമ്പോള്‍ കൈകാലുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്.
· സ്ഥാപനത്തില്‍ സാനിറ്റെസര്‍, ഹാന്റ് വാഷ് എന്നിവ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതും ആയത് കുട്ടികള്‍ക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതാണ്. ഇതിനായി ആവശ്യമായ തുക ഐ.സി.പി.എസ്. കണ്ടിജന്‍സി ഇനത്തില്‍ നിന്നും വഹിക്കാവുന്നതാണ്.
· കുട്ടികളുടെ വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് സൊല്യൂഷനില്‍ കുറഞ്ഞത് 20 മിനിട്ട് എങ്കിലും മുക്കി വച്ചതിന് ശേഷം കഴുകേണ്ടതാണ്.
· സ്ഥാപനത്തിലെ കുട്ടികള്‍ക്ക്/ജീവനക്കാര്‍ക്ക് പനിയോ, ചുമയോ, ജലദോഷമോ മറ്റ് ശ്വസന സംബന്ധമായ രോഗങ്ങള്‍ പിടിപെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടേണ്ടതും കുട്ടികളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കേണ്ടതുമാണ്.
· സ്ഥാപനങ്ങളില്‍ സന്ദര്‍ശകരെ പരമാവധി ഒഴിവാക്കേണ്ടതാണ്.
· കുട്ടികള്‍ക്കുള്ള വിനോദയാത്ര ഈ സമയത്ത് കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.
· രോഗപ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് സ്ഥാപനങ്ങളിലെ ജീവനക്കാരെ ബോധവാന്മാരാക്കേണ്ടതാണ്.
· സ്ഥാപനത്തിലെ ജീവനക്കാര്‍ പൊതു പരിപാടികളില്‍ നിന്നും പരമാവധി വിട്ടു നില്‍ക്കേണ്ടതാണ്.
· കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രതിദിനം ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.