കാക്കനാട്: ലോക്ക് ഡൗണ്‍ സമയത്ത് അവശ്യ വസ്തുക്കളുടെ വിതരണം ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും അടിയന്തര പ്രവര്‍ത്തന പ്ലാന്‍ രൂപവത്കരിക്കാന്‍ നിര്‍ദേശം. ആദ്യ ഘട്ടത്തില്‍ ഒരാഴ്ചത്തേക്കുള്ള പ്ലാനാണ് രൂപവത്കരിക്കേണ്ടത്.

പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആർ ജ്യോതിലാലും വകുപ്പ് സെക്രട്ടറിമാരും വിവിധ ജില്ലകളിലെ കളക്ടർമാരും പൊതു വിതരണ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് നിര്‍ദേശം.

ഓരോ ജില്ലകളിലും ഏറ്റവും ആവശ്യമുള്ള 15 ഭക്ഷ്യ ഇനങ്ങള്‍ തിരഞ്ഞെടുത്ത് അവയുടെ വിതരണം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണം. തുടര്‍ന്ന് ഒരു മാസത്തേക്കും ലോക്ക് ഡൗണ്‍ സാഹചര്യം തുടര്‍ന്നാല്‍ വരുന്ന മൂന്നു മാസക്കാലത്തേക്കെങ്കിലുമുള്ള കാര്യങ്ങള്‍ ജില്ല തലത്തില്‍ ക്രമീകരിക്കണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി.

പച്ചക്കറി പോലുള്ള അവശ്യ സാധനങ്ങള്‍ സംഭരണ സ്ഥലത്തും വിതരണ സ്ഥലത്തും കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. അവശ്യമെങ്കില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ചരക്ക് എടുക്കുന്ന ആവശ്യങ്ങള്‍ക്ക് തൊഴിലാളികളെ എത്തിച്ചു നല്‍കാനുള്ള നടപടി സ്വീകരിക്കണം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഭക്ഷണമുറപ്പാക്കണം. കേരളത്തിലെത്തുന്ന വാഹനങ്ങളും കേരളത്തില്‍ നിന്ന് പോവുന്ന വാഹനങ്ങളും അണുവിമുക്തമാക്കണം.

കൂടാതെ തൊഴിലാളികളുടെ ക്ഷേമമുറപ്പാക്കാനും പ്രശ്‌നങ്ങള്‍ പരിപാരിക്കാനും നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തണം. ക്ഷാമം വരാന്‍ സാധ്യതയുള്ള സാധനങ്ങള്‍ മുന്‍കൂര്‍ ക്രമീകരിക്കുകകയും ചെയ്യണം.

അവശ്യ മരുന്നുകളുടെ വിതരണം ഉറപ്പാക്കണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു. അതിനായി പാഴ്‌സല്‍, കൊറിയര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കണം.

ചരക്ക് കൈമാറ്റം സുഗമമാക്കുന്നതിനായി അവശ്യ സര്‍വ്വീസ് നടത്തുന്ന ആളുകള്‍ക്കുള്ള പാസുകള്‍ അടിയന്തരമായി വിതരണം ചെയ്യണം. മറ്റ് സംസ്ഥാനങ്ങളിലേക്ക് ചരക്കെടുക്കാന്‍ പോവുന്ന ഡ്രൈവര്‍മാര്‍ക്കും സഹായികൾക്കും രോഗലക്ഷണമില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപത്രം നൽകണം.

ജില്ലയില്‍ അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കാന്‍ സബ് കമ്മിറ്റുകള്‍ രൂപവത്കരിച്ചെന്ന് കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. ജില്ലയിലേക്കുള്ള ചരക്കുനീക്കം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടന പ്രതിനിധികളുമായി പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

പച്ചക്കറികള്‍ ഒഴികെയുള്ള അവശ്യ സാധങ്ങളുടെ സ്റ്റോക്ക് ജില്ലയില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു