* എല്ലാഘട്ടത്തിലും സ്വീകരിക്കുന്നത് കരുതലോടെയുള്ള നിലപാട്

കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികൾ ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടാകെ കോവിഡ്-19നെ ചെറുക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തിൽ ഒരു കാരണവശാലും നടക്കാൻ പാടില്ലാത്ത ഒന്നാണിത്. അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വ്യാപനം തൊഴിൽ നഷ്ടപ്പെടുത്തുന്ന ഘട്ടത്തിൽ അവരെ താമസിപ്പിക്കാനും അവർക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കാനും ഇവിടെ സൗകര്യങ്ങൾ ഏർപ്പെടുത്തി. 5000ഓളം ക്യാമ്പുകളിലായി 1,70,000ലേറെ അതിഥി തൊഴിലാളികളെ ഇപ്പോൾ സംസ്ഥാനത്ത് പാർപ്പിച്ചിട്ടുണ്ട്. എവിടെയെങ്കിലും അപാകം കണ്ടെത്തിയാൽ ഇടപെട്ട് പരിഹരിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുമുണ്ട്. അതിഥി തൊഴിലാളികൾ എന്ന സംബോധന തന്നെ ഈ നാടിന്റെ കരുതലിന്റെ സൂചനയാണ്. ഇവിടെ അവർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്ത ഒരു സാഹചര്യവും നിലവിലില്ല. എന്നിട്ടും പായിപ്പാട്ട് കൂട്ടത്തോടെ അവർ തെരുവിലിറങ്ങിയതിന്റെ പിന്നിൽ സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ ഉണ്ട് എന്ന സൂചനയുണ്ട്. അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൊഴിലാളികൾക്കെന്നല്ല ആർക്കും സഞ്ചരിക്കാൻ ഇപ്പോൾ അനുവാദമില്ല. നിന്നിടത്തു തന്നെ നിൽക്കുക എന്നതാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച നിലപാട്. അതുകൊണ്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോവുക എന്ന അവരുടെ ആവശ്യം അംഗീകരിക്കാൻ നിർവാഹമില്ല. അതെല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും അവർക്കിടയിൽ നാട്ടിലേക്ക് പോകാമെന്ന വ്യാമോഹം ഉണർത്തിയവരെയും അതിനുതകുന്ന സന്ദേശങ്ങൾ അയച്ചവരെയും പ്രചാരണം നടത്തിയവരെയും തിരിച്ചറിയേണ്ടതുണ്ട്.
അതിഥി തൊഴിലാളികൾക്ക് താമസവും ഭക്ഷണവും ഒരുക്കേണ്ട ചുമതല കരാറുകാർക്കാണ്. എന്നാൽ, അവർ നൽകുന്ന താമസം തൊഴിൽ കഴിഞ്ഞുള്ള സമയത്തേക്ക് മാത്രമാണ് എന്ന് മനസ്സിലാക്കി അതിഥി തൊഴിലാളികളെ കൂടുതൽ സൗകര്യപ്രദമായ ക്യാമ്പുകളിലേക്ക് മാറ്റാനാണ് ഈ പ്രത്യേകഘട്ടത്തിൽ സർക്കാർ തയ്യാറായത്. ഭക്ഷണത്തിന്റെ കാര്യത്തിലും ഇടപെടലുണ്ടായി. അവർക്ക് കേരളീയ ഭക്ഷണമല്ല, അവരുടേതായ പ്രത്യേക ഭക്ഷണമാണ് ആവശ്യം എന്നു വന്നപ്പോൾ അത് ലഭ്യമാക്കാൻ ജില്ലാ കലക്ടർമാർ മുഖേന നടപടി സ്വീകരിച്ചു. ഭക്ഷണമല്ല, ഭക്ഷ്യവസ്തുക്കൾ മതി, തങ്ങൾ പാകം ചെയ്യാം എന്നു പറഞ്ഞവർക്ക് ഭക്ഷ്യവസ്തുക്കൾ നൽകി. വൈദ്യസഹായത്തിന് എല്ലാവിധ സംവിധാനവുമുണ്ടാക്കി. ഒരു ബുദ്ധിമുട്ടും വരാതിരിക്കാൻ സർക്കാർ നിരന്തരം ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്യുകയാണ്. എന്നിട്ടും അവർക്കിടയിൽ തെറ്റിദ്ധാരണ പരത്തി ഇളക്കിവിടാൻ നടന്ന ശ്രമം ഈ നാടിനെതിരായ നീക്കമാണ്.
ഇന്നത്തെ പായിപ്പാട് സംഭവം സമൂഹത്തിൽ രൂക്ഷമായ പ്രതികരണം സൃഷ്ടിച്ചിട്ടുണ്ട്. ശാരീരിക അകലം പാലിക്കാതെ കൂട്ടത്തോടെ തെരുവിലിറങ്ങിയത് കൊറോണ പ്രതിരോധത്തിൻറെ അടിസ്ഥാന സ്വഭാവത്തിനു തന്നെ വിരുദ്ധമാണ് എന്ന് ജനങ്ങളാകെ കരുതുകയാണ്. മികച്ച രോഗപ്രതിരോധ പ്രവർത്തനം നടത്തുന്ന നാടിന് ഇത് അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിലപാടെടുക്കും.
അതിഥി തൊഴിലാളികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ നികത്തും. നിലവിൽ അതിഥി തൊഴിലാളികൾക്കു നൽകുന്ന ശ്രദ്ധയിലും കരുതലിലും മാറ്റം വരാൻ പോകുന്നില്ല. പ്രഖ്യാപിച്ച കാര്യങ്ങൾ എല്ലാ അർത്ഥത്തിലും നടപ്പാക്കും. സംസ്ഥാനത്താകെയുള്ള അതിഥി തൊഴിലാളികളോട് പറയാനുള്ളത് നിലവിലുള്ള യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി, തെറ്റിദ്ധാരണകളിൽ കുടുങ്ങാതെ സഹകരിക്കണം എന്നാണ്.
തൊഴിലെടുത്ത് ജീവിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് പ്രകോപനത്തിന്റെ വഴിയിലേക്ക് നയിച്ച ശക്തികളെക്കുറിച്ചും പായിപ്പാട് സംഭവം കേരളത്തിനെതിരായ അപവാദ പ്രചാരണത്തിന് ഉപയോഗിച്ചവരെക്കുറിച്ചും കൃത്യമായ സൂചനകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അത്തരക്കാർ ഇതുപോലുള്ള പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെയാകെ വെല്ലുവിളിക്കുന്ന ഹീനകൃത്യത്തിൽനിന്ന് പിന്മാറണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ചില്ലറ ലാഭത്തിനുവേണ്ടി നാടിനെത്തന്നെ ആക്രമിക്കാൻ നിൽക്കരുത്. കുറ്റം ചെയ്തവരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നിലെത്തിക്കാനും വിട്ടുവീഴ്ചയില്ലാതെ സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.