കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കെട്ടിട നിർമാണവും, അനുബന്ധമേഖലകളിലും ജോലി ചെയ്യുന്ന നിർമാണ തൊഴിലാളികളെ സഹായിക്കുന്നതിനായി കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് 200 കോടി രൂപയുടെ ധനസഹായ പാക്കേജ് പ്രഖ്യാപിച്ചതായി ബോർഡ് ചെയർമാൻ വി. ശശികുമാർ അറിയിച്ചു.

ബോർഡിൽ രജിസ്റ്റർ ചെയ്ത് രണ്ടു വർഷം പൂർത്തിയാക്കിയവരും 2018ലെ രജിസ്‌ട്രേഷന് പുതുക്കൽ നടത്തിയവരുമായ എല്ലാ തൊഴിലാളി കുടുംബങ്ങൾക്കും 1000 രൂപ വീതം ധനസഹായം നൽകും.  തുക തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.  15 ലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതർക്ക് മാരകരോഗം ബാധിച്ചിട്ടുണ്ടെങ്കിൽ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ 2000 രൂപ വീതം ധനസഹായമായി അനുവദിക്കും.  ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്നവർക്ക് അടിയന്തരമായി പെൻഷൻ തുക വിതരണം ചെയ്യും.
ആനുകൂല്യം ലഭിക്കുന്നതിനു തൊഴിലാളികൾ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാർക്ക് ഇ-മെയിൽ, വാട്‌സ് ആപ്പ് മുഖേന അപേക്ഷ സമർപ്പിക്കണമെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചു.

അതിഥി തൊഴിലാളികളെ പുനരധിവസിപ്പിച്ചിരിക്കുന്ന ക്യാമ്പുകളിലേക്ക് അവശ്യസേവനം ലഭ്യമാക്കുന്നതിലേക്കായി രണ്ടു കോടി രൂപ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ നിന്ന് ലേബർ കമ്മീഷണർക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.