1,65,934 പേർ നിരീക്ഷണത്തിൽ
കേരളത്തിൽ 21 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ നിന്നും എട്ടു പേർക്കും ഇടുക്കി ജില്ലയിൽ നിന്നും അഞ്ചു പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള രണ്ടു പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും ഓരോരുത്തർക്ക് വീതവും ആണ് സ്ഥിരികരിച്ചത്.
ഇവരിൽ ഒൻപതുപേർ വിദേശത്ത് നിന്നും രണ്ടു പേർ നിസാമുദ്ദീനിൽ നിന്നും ഒരാൾ ഗുജറാത്തിൽ നിന്നും വന്നവരാണ്. ഒൻപതു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ ദുബായിൽ നിന്ന് വന്നതാണ്.
കേരളത്തിൽ 286 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 256 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്ന് കേരളത്തിൽ രണ്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ചികിത്സയിലായിരുന്ന ഓരോരുത്തരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 28 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. രണ്ട് പേർ മുമ്പ് മരിച്ചിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,65,934 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,65,291 പേർ വീടുകളിലും 643 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 145 പേരെ ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ ഉള്ള 8456 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 7622 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.