* കണ്ട് സംസാരിക്കാനുള്ള സംവിധാനവും

ചൈനയിലെ വുഹാനിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്ത സമയത്ത് നമ്മളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകൾ. രോഗ വ്യാപനമുണ്ടാകുന്നതിനാൽ പി.പി.ഇ. കിറ്റുൾപ്പെടെ ധരിച്ച് മാത്രമേ ഇത്തരം രോഗികളുടെ അടുത്തെത്താൻ പറ്റൂ. ഈയൊരു സാഹചര്യത്തിലാണ് റോബോട്ട് ശ്രദ്ധ നേടിയത്.

ചൈനയിലാകാമെങ്കിൽ നമുക്കും ആകാമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കേരളവും. കൂടുതൽ പോസിറ്റീവ് കേസുകളുള്ള കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലെ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ റോബോട്ടും രംഗത്തെത്തി.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചെമ്പേരി വിമൽജ്യോതി എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് ‘നൈറ്റിംഗൽ-19’ രൂപകൽപന ചെയ്തത്.

ചൈനയേക്കാൾ വെല്ലുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ചൈനയിൽ ഭക്ഷണവും മരുന്നും മാത്രം നൽകാനാണ് റോബോട്ടിനെ ഉപയോഗിച്ചത്. എന്നാൽ ഇതിൽ ഘടിപ്പിച്ച പ്രത്യേക ഡിസ്പ്ലേയിലൂടെ ജീവനക്കാരെയും ബന്ധുക്കളെയും കണ്ട് സംസാരിക്കാം.

ആറ് പേർക്കുള്ള ഭക്ഷണവും വെള്ളവും അല്ലെങ്കിൽ 25 കിലോഗ്രാം വരെ ഭാരം കൊണ്ടുപോകാനുള്ള ശേഷി റോബോട്ടിനുണ്ട്. റിമോട്ട് കൺട്രോളിലൂടെ ഒരു കിലോമീറ്റർ ദൂരെ നിന്നും റോബോട്ടിനെ നിയന്ത്രിക്കാം. രോഗികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിന് നൽകിയാൽ അത് കൃത്യമായി ഓരോ മുറിയിലുമെത്തിക്കും. റോബോട്ടിലെ വീഡിയോ സിസ്റ്റം വഴി ജീവനക്കാരുമായി സംസാരിക്കാനും വേറെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയാനും കഴിയും.

ഓരോ തവണത്തെയും യാത്രയ്ക്ക് ശേഷവും റോബോട്ടിനെ അണുവിമുക്തമാക്കിയതിന് ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്. ഈ സംവിധാനത്തിന്റെ പ്രവർത്തനോദ്ഘാടനം റോബോട്ടിന്റെ വീഡിയോ സംവിധാനം വഴി തിരുവനന്തപുരത്ത് നിന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു.

കോവിഡ് ബാധിച്ച ചെറുവാഞ്ചേരിയിലെ കുടുംബാഗങ്ങളുമായി റോബോട്ട് വഴി മന്ത്രി സംസാരിച്ചു. അവർക്ക് ആത്മവിശ്വാസം നൽകുകയും മികച്ച ചികിത്സ ഉറപ്പു വരുത്തിയതായി അറിയിക്കുകയും ചെയ്തു.

കണ്ണൂർ ജില്ല മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായിക്, ജില്ല പ്രോഗ്രാം മാനേജർ ഡോ. ലതീഷ്, ജില്ല സർവയലൻസ് ഓഫീസർ ഡോ. ഷാജ്, ജില്ലാ കോവിഡ് സെന്റർ നോഡൽ ഓഫീസർ ഡോ. അജിത്കുമാർ എന്നിവർ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിൽ നിന്നും പങ്കെടുത്തു.