തൃശ്ശൂർ ജില്ലയിൽ നിലവിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിലുളളവരുടെ ഏണ്ണം 869 ആണ്. വീടുകളിൽ 861 പേരും ആശുപത്രികളിൽ 8 പേരും ഉൾപ്പെടെ ആകെ 869 പേരാണ് നിരീക്ഷണത്തിലുളളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരുന്നു.
ചൊവ്വാഴ്ച (ഏപ്രിൽ 21) 8 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 950 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 942 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 8 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 175 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ചൊവ്വാഴ്ച (ഏപ്രിൽ 21) 10 പേർക്ക് കൗൺസലിംഗ് നൽകി.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 2038 പേരെയും മത്സ്യചന്തയിൽ 794 പേരെയും പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 156 പേരെയും സ്‌ക്രീൻ ചെയ്തു.
അതിഥി തൊഴിലാളികളെ താമസിപ്പിച്ചിട്ടുളള സ്ഥലങ്ങളിലും അഗതികളെ പാർപ്പിച്ചിട്ടുളള ഇടങ്ങളിലും സ്‌ക്രീനിംഗും ബോധവൽക്കരണവും തുടരുന്നു.അയ്യന്തോൾ പ്രദേശങ്ങളിൽ കോടതി സമുച്ചയം, അഡ്വക്കേറ്റ്-ക്ലാർക്ക് അസോസിയേഷൻ ഹാൾ, ബാർ അസോസിയേഷൻ ഹാൾ, മീഡിയേഷൻ സെന്റർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ്, എൽഐസി ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ സഹകരണത്തോടെ അണുവിമുക്തമാക്കി.
ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേത്തലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.
ഇളവുകൾക്ക് വ്യാജ പ്രസ്താവന നൽകിയാൽ നടപടി
ലോക്ക് ഡൗൺ ഇളവുകൾക്ക് ലഭിക്കുന്നതിന് വ്യാജ വിവരങ്ങൾ നൽകിയാൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ജില്ല വിട്ടുളള യാത്രകൾക്ക് ഉൾപ്പെടെ പാസ് ലഭിക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷകൾ കർശന പരിശോധനയ്ക്ക് വിധേയമാക്കും. യാത്ര മെഡിക്കൽ ആവശ്യത്തിനാണെന്ന പ്രസ്താവന വസ്തുതാപരമല്ലെന്ന് ബോധ്യപ്പെട്ടാൽ നടപടി സ്വീകരിക്കും. ജില്ലാ അതിർത്തികളിൽ പരിശോധന ശക്തമാക്കും. പോലീസിനെയും മെഡിക്കൽ സംഘത്തേയും ഇവിടങ്ങളിൽ നിയോഗിക്കുമെന്ന് കളക്ടർ അറിയിച്ചു.