നിയന്ത്രണം ലംഘിച്ച് സംസ്ഥാന അതിർത്തികളിലൂടെ ആളുകൾ കടക്കുന്നത് തടയുന്നതിനായി ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. അതിർത്തി കടക്കുന്നതിനുളള പ്രധാന വഴികളിലൂടെയും ഊടുവഴികളിലൂടെയും ജനങ്ങൾ ഇരു സംസ്ഥാനങ്ങളിലേക്കും സഞ്ചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് നടപടി.

അതിർത്തി കടക്കുന്ന എല്ലാ വാഹനങ്ങളും മനുഷ്യക്കടത്ത് തടയുന്നതിനായി വിശദ പരിശോധനയ്ക്ക് വിധേയമാക്കും. സംസ്ഥാന അതിർത്തികളിലെ ചെക് പോയിന്റുകളിൽ പരിശോധന കൂടുതൽ കർക്കശമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിലവിലുളള നിയന്ത്രണങ്ങളും പരിശോധനയും തുടരും. ജില്ലകളിൽ മറ്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ഇളവു വരുത്തുകയോ ചെയ്യുന്നത് സംബന്ധിച്ച് ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുക്കും. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും ഇത്.