എറണാകുളം: ജില്ലയില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത വ്യാപാര സ്ഥപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഇളവുകള്‍ ബാധകമായിരിക്കുമെന്ന് ജില്ല കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.

നഗരസഭ പരിധിക്ക് പുറത്തുള്ള മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ ഒഴികെയുള്ളതും നഗരസഭ പരിധിയിലുള്ള സിംഗിള്‍ ബ്രാന്‍ഡ്, മള്‍ട്ടി ബ്രാന്‍ഡ് മാളുകള്‍ ഒഴികെയുള്ളതും 1000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താഴെയുള്ളതും എയര്‍ കണ്ടീഷന്‍ ചെയ്യാത്തതും പത്ത് ജീവനക്കാരില്‍ താഴെയുള്ളതുമായ എല്ലാ കടകളും 50 ശതമാനം ജീവനക്കാരുമായി തുറന്നു പ്രവര്‍ത്തിക്കാം.

ഓരോ സ്ഥാപനങ്ങളിലും ജീവനക്കാരും ഉപഭോക്താക്കളും സാമൂഹിക അകലം പാലിക്കുകയും മാസ്‌കുകള്‍ ധരിക്കുകയും ഇടവിട്ടുള്ള സമയങ്ങളില്‍ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും ചെയ്യണം. ഇതിനുള്ള ക്രമീകരണങ്ങള്‍ സ്ഥാപന ഉടമ ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കണം. ജ്വല്ലറികളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കുന്നതിന് നിരോധനമുണ്ട്.