ഇടുക്കി: സമ്പര്‍ക്കവിലക്ക് കാലത്ത്  കൃഷികളില്‍ വ്യാപൃതരാകണമെന്ന മുഖ്യമന്ത്രിയുടെ  നിര്‍ദ്ദേശം അപ്പാടെ ഏറ്റെടുത്തിരിക്കുകയാണ് രാജാക്കാട്ടിലെ ജനമൈത്രി പൊലീസ്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍മനിരതരാകുമ്പോഴും ഇവര്‍ അല്‍പ്പ സമയം പച്ചക്കറി കൃഷിക്കായി മാറ്റി വയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി സ്റ്റേഷന്റെ പരിസരത്ത് തരിശായി കിടന്നിരുന്ന അമ്പത് സെന്റ് സ്ഥലത്തും മഴമറയിലുമായി കൃഷി ഇറക്കി.

ബ്രോക്കോളിന്‍, പയര്‍, ചീര, തക്കാളി, വെണ്ട തുടങ്ങി വിവധയിനം പച്ചക്കറികള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഓരോ ദിവസവും ഓരോരുത്തര്‍ക്കാണ് കൃഷിയുടെ പരിപാലന ചുമതല. വിളവെടുക്കുന്ന പച്ചക്കറികള്‍ പോലീസ് മെസ്സിലേയ്ക്ക് എടുക്കും. ബാക്കിയുള്ളത് കള്ളിമാലി കരുണാഭവനിലെ അന്തേവാസികള്‍ക്ക് നല്‍കാനാണ് തീരുമാനം. ദിവസത്തില്‍ കുറച്ച് സമയം കൃഷിക്കായി ചിലവഴിച്ചാല്‍  ലോക്ഡൗണ്‍ കാലത്ത് പച്ചക്കറിയില്‍ നമുക്ക് സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയുമെന്ന ഓര്‍മ്മപ്പെടുത്തലാണ് കാക്കിക്കുള്ളിലെ കര്‍ഷകര്‍ പകര്‍ന്ന് നല്‍കുന്നത്.