തൃശ്ശൂർ: ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലയിൽ നിന്നു ഉത്തർപ്രദേശിലേക്കുളള അതിഥി തൊഴിലാളികളുടെ സംഘം യാത്രയായി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1140 പേരാണ് പ്രത്യേക ട്രെയിനിൽ ജന്മനാട്ടിലേക്ക് യാത്രതിരിച്ചത്. തൃശൂർ കോർപ്പറേഷനുളളിലെ ക്യാമ്പുകളിൽ നിന്നും 397 പേരും, വിവിധ നഗരസഭകളിൽ നിന്ന് 159 പേരും പഞ്ചായത്തുകളിൽ നിന്ന് 584 പേരുമുൾപ്പെട്ട സംഘമാണ് നിശ്ചയിച്ചതിലും നേരത്തെ വൈകീട്ട് 4.45 ന് യാത്രതിരിച്ചത്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, ജില്ലാ പോലീസ് മേധാവികളായ കെ പി വിജയകുമാർ, ആർ ആദിത്യ എന്നിവരും അതിഥി തൊഴിലാളികളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തി. ജില്ലാ ലേബർ ഓഫീസർ ടി ആർ രാജീവ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പ്രസാദ് എന്നിവർക്കായിരുന്നു യാത്രയുടെ ഏകോപന ചുമതല. പോലീസിന്റെ സഹായവുമുണ്ടായി.

ക്യാമ്പുകളിൽ നിന്ന് ആരോഗ്യപരിശോധനയ്ക്ക് ശേഷം തൊഴിലാളികളെ കെഎസ്ആർടിസി ബസിൽ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. ജില്ലയിൽ നിന്ന് തദ്ദേശഭരണവകുപ്പ്, ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു കണക്കെടുപ്പും പരിശോധനയും. അതിഥി തൊഴിലാളികളുമായി പോകുന്ന രണ്ടാമത്തെ ട്രെയിനാണിത്. നേരത്തെ ബീഹാറിലേക്ക് 1143 പേരുമായി വണ്ടി പോയിരുന്നു. ജില്ലയിൽ മൊത്തം 27905 അതിഥി തൊഴിലാളികളുണ്ടെന്നാണ് കണക്ക്.