കോവിഡ്19 പ്രതിസന്ധി മൂലം അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂർ ഓപ്പറേറ്റർമാർ വഴി വാഹന സൗകര്യം ഒരുക്കാൻ കേരള ടൂറിസം ഓൺലൈൻ സംവിധാനം തയാറാക്കി.

ഇതിനായി 150ൽപരം ട്രാൻസ്പോർട്ട്-ടൂർ ഓപ്പറേറ്റർമാരുടെ രജിസ്ട്രേഷൻ ഇതിനകം ഉറപ്പാക്കിയിട്ടുണ്ടെന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ് അറിയിച്ചു. കൂടുതൽ ഓപറേറ്റർമാരുടെ രജിസ്ട്രേഷൻ വരുംദിവസങ്ങളിൽ ഉറപ്പാക്കും.

വാഹനം ആവശ്യമുള്ള അന്യസംസ്ഥാനങ്ങളിലുള്ള പ്രവാസി മലയാളികൾക്ക് www.keralatourism.org  എന്ന വെബ്സൈറ്റിൽ അന്വേഷണം നടത്തി രജിസ്റ്റർ ചെയ്യാം. ആവശ്യാനുസരണമുള്ള വാഹനവും തെരഞ്ഞെടുക്കാം. അവർ ലഭ്യമാക്കുന്ന ആവശ്യവും ബന്ധപ്പെണ്ടേ നമ്പരും അടക്കമുള്ള വിവരങ്ങൾ ടൂർ ഓപറേറ്റർക്ക് ടൂറിസം വകുപ്പ് ഇ-മെയിൽ വഴി കൈമാറും.

അതേസമയം തന്നെ യാത്രക്കാർക്കും രജിസ്റ്റർ നമ്പറും തെരഞ്ഞെടുക്കുന്ന ഓപ്പറേറ്ററെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ലഭ്യമാക്കും. പരസ്പരം ബന്ധപ്പെട്ട് അവർക്ക് യാത്ര സംബന്ധിച്ച വിവരങ്ങളും യാത്രാക്കൂലിയും നിശ്ചയിക്കാം.
5897 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന 500 ഓളം വാഹനങ്ങൾ ഇപ്പോൾ ലഭ്യമാണ്. 58 ബസുകൾ, 71 ട്രാവലർ, 53 ഇന്നോവ ക്രിസ്റ്റ, 112 ഇന്നോവ, എർട്ടിഗ പോലുള്ള കാർ 37, എറ്റിയോസോ സമാനമായതോ ആയ 81 കാറുകൾ, സ്വിഫ്റ്റ് അല്ലെങ്കിൽ സമാനമായ 53 കാർ എന്നവിയാണ് ഇതിനകം തയാറായിട്ടുണ്ട്.

ഈ വാഹന നമ്പർ ഉപയോഗിച്ച് പ്രവാസി യാത്രക്കാർക്ക് കേരളത്തിലേക്കുള്ള യാത്രാ പാസിന് അപേക്ഷിക്കാം. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഓപ്പറേറ്റർമാർ www.keralatourism.org/to-data-collections/tour-operator/  എന്ന ലിങ്കിൽ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അഭ്യർഥിച്ചു.