രോഗബാധയുടെ തോതനുസരിച്ച് വയനാട് ജില്ലയിൽ പ്രത്യേക ശ്രദ്ധ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലായിടത്തെയും കണ്ടെയ്ൻമെന്റ് സോണുകൾ പ്രത്യേകമായി സംരക്ഷിക്കും. സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകൾ വിട്ട് യാത്ര അനുവദിക്കില്ല.
ആരോഗ്യ പ്രവർത്തകരും പോലീസും ഫീൽഡിൽ ജോലി ചെയ്യുന്ന മറ്റുള്ളവരും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. ഇവർക്ക് ആവശ്യമായ വിശ്രമം എങ്ങനെ അനുവദിക്കാനാവുമെന്നത് പരിശോധിക്കും.

നിരീക്ഷണത്തിലും റിവേഴ്‌സ് ക്വാറന്റൈനിലും കഴിയുന്നവരുമായി നിരന്തരം ബന്ധപ്പെടുന്നതിന് വാർഡ്തല സമിതികളുടെ പ്രവർത്തനം പ്രധാനമാണ്. ഇവരും തുടർച്ചയായി പ്രവർത്തിക്കുന്നവരാണ്. ഇതിൽ പ്രവർത്തിക്കുന്ന വോളണ്ടിയർമാരുടെ മറ്റൊരു ടീമിനെ സജ്ജമാക്കി നിർത്തണം. സർക്കാർ സംവിധാനത്തിന്റെ ശ്രദ്ധയിൽപെടാതെ ആരെങ്കിലും എത്തിയാൽ നാട്ടുകാർ കണ്ടെത്തി വിവരം വാർഡ്തല സമിതിയെ അറിയിക്കുകയും അവരെ ക്വാറന്റൈൻ ചെയ്യാൻ നടപടി സ്വീകരിക്കുകയും വേണം.

ചെങ്കൽ ക്വാറികളിൽ ജോലിക്കായി കർണാടകത്തിൽ നിന്ന് ഊടുവഴികളിലൂടെ ആളെത്തുന്നതായി പരാതിയുണ്ട്. ഇതിൽ ചെങ്കൽക്വാറി ഉടമകൾക്ക് കർശന നിർദ്ദേശം നൽകും.
ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളും ശുചിയാക്കാൻ അനുമതി നൽകും. 15 ശതമാനം വസ്ത്രവ്യാപാര സ്ഥാപനങ്ങളാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. വസ്ത്രവ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതിൽ അവ്യക്തതയുണ്ടെങ്കിൽ അത് തിരുത്താൻ നിർദ്ദേശം നൽകും.

ഇസ്രയേലിൽ വിസാ കാലാവധി കഴിഞ്ഞ 82 മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രത്തെ ബന്ധപ്പെടും. തടിലേലം കഴിഞ്ഞ ശേഷം ലോക്ക്ഡൗൺ ആയതിനാൽ തറവാടകയും പലിശയും നൽകുന്നത് ഒഴിവാക്കണമെന്ന ആവശ്യം പരിശോധിച്ച് തീരുമാനം എടുക്കും. ശനിയാഴ്ച വയനാട് നടത്താനിരുന്ന തടിലേലം മാറ്റിവച്ചിട്ടുണ്ട്.

മത്‌സ്യപരിശോധനയ്ക്കിടയിൽ കൈക്കൂലി വാങ്ങിയെന്ന പരാതി വിജിലൻസ് അന്വേഷിക്കും. ദുരിതഘട്ടത്തിലെ ഇത്തരം പ്രവൃത്തികൾക്ക് ഉചിതമായ ശിക്ഷ നൽകും. ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും രോഗം വരുന്നത് ഗൗരവമാണ്. ഇവരുടെ സുരക്ഷയ്ക്ക് കൂടുതൽ പരിഗണന നൽകും. ആശുപത്രി ഒ.പിയിലെ തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ വഴി ക്രമീകരിക്കുന്നത് പരിശോധിക്കും. സംസ്ഥാനത്തെ ജലഗതാഗതം പൊതുഗതാഗത സംവിധാനത്തോടൊപ്പം പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.