ചികിത്സയിലുള്ളത് 216 പേര്‍;

ഇതുവരെ രോഗമുക്തി നേടിയവര്‍ 512

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല

ഇന്ന് കേരളത്തിൽ 42 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള 12 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 7 പേർക്കും പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും കോട്ടയം ജില്ലയിൽ നിന്നുള്ള രണ്ടു പേർക്കും, കൊല്ലം, പത്തനംതിട്ട,വയനാട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 17 പേർ വിദേശത്തു നിന്നും 21 പേർ മഹാരാഷ്ട്രയിൽ നിന്നും ഓരോരുത്തർ വീതം തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയും കോഴിക്കോട് ഒരു ആരോഗ്യപ്രവർത്തകയ്ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

അതേസമയം രോഗം സ്ഥിരികരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇതോടെ 216 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 512 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 6218 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 72,315 പേരും റെയില്‍വേ വഴി 2136 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 82,290 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 84,258 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 83,649 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 609 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 162 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 51,310 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 49,535 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 7072 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 6630 സാമ്പിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1862 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ ആകെ 28 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.