വി.എച്ച്.എസ്.ഇ: 99.02, എസ്.എസ്.എൽ.സി: 99.91 ശതമാനം വിദ്യാർഥികൾ പരീക്ഷയെഴുതി

ലോക്ഡൗണിനെത്തുടർന്ന് മാറ്റിവെച്ച എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ കനത്ത സുരക്ഷാ മുൻകരുതലുകളോടെ നടന്നു. വി.എച്ച.എസ്.ഇ. ഒന്നും രണ്ടും വർഷ പരീക്ഷകൾ രാവിലെ 9.45 നും എസ്.എസ്.എൽ.സി. പരീക്ഷ ഉച്ചയ്ക്ക് 1.45 നുമാണ് നടന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികളെ സ്‌കൂളിനകത്തേക്ക് പ്രവേശിപ്പിച്ചത്. ഗേറ്റിനു പുറത്ത് വച്ച് തന്നെ സാനിറ്റൈസർ നൽകുകയും തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തു. എല്ലാവർക്കും മാസ്‌ക്ക് വിതരണം ചെയ്തു. സ്‌കൂൾ കവാടത്തിനടുത്ത് പ്രത്യേക ഹെൽപ് ഡെസ്‌ക് സജ്ജീകരിച്ചിരുന്നു.

നിർദ്ദേശങ്ങൾ മൈക്കിലൂടെ അനൗൺസ് ചെയ്തു. സുരക്ഷാ മാർഗ നിർദ്ദേശങ്ങളടങ്ങിയ ലഘുലേഖയും കുട്ടികൾക്ക് നൽകി. കുട്ടികൾ കൂട്ടം കൂടി നിൽക്കാനോ ചേർന്നിരിക്കാനോ അനുവദിക്കാതെ ക്ലാസ് റൂമുകളിലേക്ക് പോകാൻ പ്രത്യേകം ശ്രദ്ധിച്ചു. ഹയർസെക്കൻഡറി വിദ്യാർത്ഥികളെയും എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നവരെയും പ്രത്യേകം ഗേറ്റുകളിലൂടെയാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.  പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളെ മാത്രം സ്‌കൂളിനകത്ത് പ്രവേശിക്കാൻ അനുവദിച്ചു.

പരീക്ഷയ്ക്ക് മുൻപ് തന്നെ ക്ലാസ് റൂമും പരിസരവും അണു നശീകരണം നടത്തിയിരുന്നു.പോലീസ്, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സേവനം മുഴുവൻ സമയവും ഉണ്ടായിരുന്നു. സ്റ്റുഡന്റ് പോലീസ്, എൻ.സി.സി., ജെ.ആർ.സി.എന്നീ വിഭാഗങ്ങളിലെ കുട്ടികളുടെ സേവനവും പരീക്ഷ സമയം മുഴുവൻ സ്‌കൂളിൽ ഉറപ്പു വരുത്തി.  സ്‌കൂൾ ബസിലും രക്ഷാകർത്താക്കൾ നേരിട്ടുമാണ് കുട്ടികളെ സ്‌കൂളിലെത്തിച്ചത്.  ആയിരത്തിലധികം വിദ്യാർത്ഥിനികൾ  പരീക്ഷ എഴുതുന്ന കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നഗരസഭ മേയർ കെ.ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവർ സ്‌കൂളിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്തി.

കോവിജ്19 പകർച്ച വ്യാധിയെത്തുടർന്ന് മാറ്റി വയ്ക്കപ്പെട്ട വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷത്തെ പരീക്ഷകളും എസ്.എസ്.എൽ.സി പരീക്ഷയും പു:നരാരംഭിച്ചു. ചൊവ്വാഴ്ച രാവിലെ നടന്ന വി.എച്ച്.എസ്.ഇ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് 56,345 കുട്ടികളിൽ 55,794 പേർ പരീക്ഷ എഴുതി. ഉച്ചയ്ക്കുശേഷം നടന്ന എസ്.എസ്.എൽ.സി കണക്ക് പരീക്ഷയ്ക്ക് ആകെ രജിസ്റ്റർ 4,22,450 കുട്ടികളിൽ 4,22,077 പേർ പരീക്ഷ എഴുതി. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 99.02 ശതമാനവും എസ്.എസ്.എൽ.സി വിഭാഗത്തിൽ 99.91 ശതമാനവും കുട്ടികൾ പരീക്ഷ എഴുതി.

ആരോഗ്യവകുപ്പ്, ജില്ലാ കളക്ടർമാർ, തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, പോലീസ് കെ.എസ്.ആർ.റ്റി.സി, പി.റ്റി.എ, എസ്.എം.സി എന്നിവരുടെയെല്ലാം പൂർണ്ണ സഹകരണത്താൽ ആദ്യദിനത്തിലെ പരീക്ഷകൾ പരാതിയൊന്നുമില്ലാതെ പൂർത്തിയാക്കാനായതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സാധിച്ചു ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ നൽകിയ സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു പരീക്ഷ നടത്തിയത്.