ആലപ്പുഴ: കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആലപ്പുഴ നഗരസഭയുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാൻ അടിയന്തിര നടപടി കൈക്കൊള്ളുമെന്ന് ജില്ലാകളക്ടർ എ അലക്‌സാണ്ടർ. നഗരസഭ ഭരണസമിതി അംഗങ്ങളും കളക്ടറും നടത്തിയ ചർച്ചയിലാണ് തീരുമാനം.

കോവിഡ് കെയർ സെന്ററുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടും വാഹനങ്ങളുടെ അപര്യാപ്തതയുമുണ്ടെന്നാണ് നഗരസഭ അറിയിച്ചത്. ഭക്ഷണ വിതരണത്തിന് കൂടുതൽ വാഹനം വേണമെന്നും തനത് ഫണ്ടിൽ നിന്ന് അനുവദിച്ചതിലുമേറെ തുക ചെലവിടേണ്ടി വന്ന സാഹചര്യത്തിൽ സാമ്പത്തിക സഹായം നൽകണമെന്നും നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘം കലക്ടറെ അറിയിച്ചു.

നഗരസഭയുടെ ആവശ്യങ്ങൾ അടിയന്തിരമായി പരിഗണിച്ച് പരിഹരിക്കുമെന്ന് കളക്ടർ ഉറപ്പു നൽകി. സർക്കാരിന് നൽകുന്നതിന് റിപ്പോർട്ട് തയ്യാറാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. എല്ലാ ആഴ്ചയും നഗരസഭ അധികൃതരുമായി ആശയവിനിമയം നടത്തുമെന്നും കളക്ടർ എ അലക്‌സാണ്ടർ വ്യക്തമാക്കി.

എഡിഎം ജെ മോബി, ഡെപ്യൂട്ടി കളക്ടർ ആശ സി എബ്രഹാം, നഗരസഭ വൈസ് ചെയർപേഴ്‌സൺ ജ്യോതിമോൾ സി, മുൻ ചെയർമാൻ തോമസ് ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുത്തു.