12815 പേർ നിരീക്ഷണത്തിൽ

തൃശ്ശൂർ ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. എല്ലാവരും പുരുഷൻമാരാണ്. മെയ് 28 ന് അബുദാബിയിൽ നിന്നെത്തിയ ഗുരുവായൂർ സ്വദേശി (54), 21 ന് ദോഹയിൽ നിന്നെത്തിയ അന്നമനട സ്വദേശി (25), ചെന്നൈയിൽ നിന്ന് 22 ന് എത്തിയ രണ്ട് അണ്ടത്തോട് സ്വദേശികൾ (43), (41), രാജസ്ഥാനിൽ നിന്ന് 20 ന് എത്തിയ പൂത്തോൾ സ്വദേശി (45), ബാംഗ്ലൂരിൽ നിന്ന് 24 ന് എത്തിയ കുന്നംകുളം സ്വദേശി (54) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 49 പേരാണ് ജില്ലയിൽ ആശുപത്രികളിൽ ഉളളത്. തൃശൂർ സ്വദേശികളായ 9 പേർ മറ്റ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇതുവരെ 78 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12730 പേരും ആശുപത്രികളിൽ 85 പേരും ഉൾപ്പെടെ ആകെ 12815 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (ജൂൺ 2) നിരീക്ഷണത്തിന്റെ ഭാഗമായി എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരെ ഡിസ്ചാർജ്ജ് ചെയ്തു. 19 പേരെ കൂടി ഇന്ന് നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന 849 പേരെ വിട്ടയച്ചു.

ചൊവ്വാഴ്ച (ജൂൺ 2) അയച്ച 153 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 2863 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 2290 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 559 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 915 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

408 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇതുവരെ ആകെ 30816 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ചൊവ്വാഴ്ച (ജൂൺ 2) 169 പേർക്ക് കൗൺസലിംഗ് നൽകി.

യാത്രക്കാരുമായി വന്ന 10 അന്തർസംസ്ഥാന ബസുകൾ 32 യാത്രക്കാരെ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കി. നിർദ്ദിഷ്ടപ്രദേശങ്ങളിലെ വീടുകളിലും കോവിഡ് നിരീക്ഷണകേന്ദ്രങ്ങളിലുമാക്കാനുളള സംവിധാനം ചെയ്തു. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 1030 പേരെ സ്‌ക്രീൻ ചെയ്തു.

ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടപ്പുറം മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.