എറണാകുളം : ജില്ലയിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച എയർലൈൻ ഉദ്യോഗസ്ഥയെ പറ്റി തെറ്റായതും അപകീർത്തികരവുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞു.

പ്രവാസികളെ നാട്ടിലേക്ക് സുരക്ഷിതമായി എത്തിക്കുന്ന മഹത്തായ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന ഒരാൾക്കെതിരെ ആണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നത്. ആദ്യ പരിശോധനയിൽ അവരുടെ ഫലം നെഗറ്റീവ് ആയിരുന്നെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് അവർ പുറത്ത് പോയിട്ടുള്ളത്. എന്നിട്ടും തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരമാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.