തിരുവനന്തപുരം  ജില്ലയിലെ പ്രധാന ജലസ്രോതസായ കിള്ളിയാറിന്റെ തീരത്ത് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ബാംബൂ കോർപ്പറേഷനും ബാംബൂ മിഷനും 5000 മുളംതൈകൾ നട്ടു. നെടുമങ്ങാട് പഴകുറ്റിയിൽ നടന്ന മുള നടീൽ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. പുഴ മാലിന്യമുക്തമാക്കി നിലനിര്‍ത്താന്‍ ആവിഷ്‌ക്കരിച്ച കിള്ളിയാർ മിഷന്റെ ഭാഗമായി  തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും പനവൂര്‍, ആനാട്, അരുവിക്കര, കരകുളം ഗ്രാമപഞ്ചായത്തുകളിലുമായി കിള്ളിയാർ ഒഴുകുന്ന കരിഞ്ചാത്തിമൂല മുതൽ വഴയില വരെയുള്ള 22 കിലോമീറ്റർ പ്രദേശത്താണ് മുളയും ഈറയും നട്ടുപിപ്പിച്ചത്. വനം വകുപ്പിൽ നിന്നുമാണ് ബാംബൂ കോർപ്പറേഷൻ തൈകൾ ലഭ്യമാക്കിയത്. വളർച്ചയെത്തുന്ന മുളകൾ ബാംബു കോർപ്പറേഷൻ ശേഖരിക്കും.

മാലിന്യം വലിച്ചെറിയുന്നതിനെതിരെ കര്‍ശന ബോധവത്കരണം ആവശ്യമാണെന്നും ഇക്കാര്യത്തില്‍ നഗരസഭ ശ്രദ്ധപുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് നഗരസഭയ്ക്കു കീഴിലെ സാമൂഹ്യ ഓണ്‍ലൈന്‍ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും ലൈഫ് പദ്ധതിയിലൂടെ നെടുമങ്ങാട് നഗരസഭ പരിധിയില്‍ 1515 വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി.

സി ദിവാകരൻ എംഎൽഎ, കിള്ളിയാർ മിഷൻ ചെയർമാൻ ഡി കെ മുരളി എംഎൽഎ, നെടുമങ്ങാട്  നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ  തുടങ്ങിയവർ പങ്കെടുത്തു. മിഷൻ കൺവീനറും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ ബി.ബിജു, ഗ്രാമപഞ്ചായത്ത്  പ്രസിഡൻ്റുമാരായ എം എസ്.അനിത, ഐ.മിനി, ആനാട് സുരേഷ്, കിഷോർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടീൽ പ്രവർത്തനത്തിന് നേതൃത്വം നൽകി.