കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ എന്ന ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ നേരില്‍ കാണുന്നതിനായി നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കൈറ്റ് ഓഫീസ് സന്ദര്‍ശിച്ചു. ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകരുമായും സാങ്കേതിക പ്രവര്‍ത്തകരുമായും സ്പീക്കര്‍ ആശയവിനിമയം നടത്തി. ഡിജിറ്റല്‍ ജനാധിപത്യം എന്നത് സങ്കല്‍പത്തില്‍ നിന്ന് യാഥാര്‍ത്ഥ്യമാകുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ പൗരത്വം ലഭിക്കുന്നത് ഡിജിറ്റല്‍ ജനാധിപത്യത്തി ലൂടെയാണ്. കോവിഡ് കാലം – ദുരിതങ്ങളും ആഘാതവും ഏല്പിച്ചുവെങ്കിലും മറ്റുതരത്തില്‍ നമുക്ക് അനുകൂലമായ മാറ്റങ്ങള്‍ക്കു വഴിതെളിച്ചു.

ഓണ്‍ലൈനിലൂടെ പഠനം നടത്താനുള്ള ശ്രമം പുതിയ അനുഭവമാണ് കുട്ടികള്‍ക്കുണ്ടാക്കുന്നത്. അത് വലിയ തുടക്കമാണ്. ഡിജിറ്റല്‍ മേഖലയില്‍ കേരളത്തില്‍ വലിയ സാധ്യതകള്‍ തുറക്കുകയാണ്. നമ്മുടെ സര്‍വീസ് മേഖലകളില്‍ സൂക്ഷ്മ സാധ്യതകളാണ് തൊഴില്‍ രംഗത്ത് ഉണ്ടാകാന്‍പോവുന്നത്. ഫസ്റ്റ്ബെല്‍ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നാണ് അധ്യാപകന്‍കൂടിയായിരുന്ന സ്പീക്കര്‍ സന്ദര്‍ശനം അവസാനിപ്പിച്ചത്. കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, കരിക്കുലം കമ്മിറ്റി അംഗം കെ.സി. ഹരികൃഷ്ണന്‍, സീനിയര്‍ കണ്ടന്റ് എഡിറ്റര്‍ കെ. മനോജ് കുമാര്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.