എറണാകുളം: മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലയിലെ റെവന്യൂ ഉദ്യോഗസ്ഥര്‍ക്കാവശ്യമായ വിവിധ സഹായഉപകരണങ്ങള്‍ വിതരണം ചെയ്തു. പ്രകൃതിക്ഷോഭമടക്കമുള്ള ദുരന്തമുഖങ്ങളില്‍ ഓടിയെത്തേണ്ട റെവന്യൂ ജീവനക്കാര്‍ക്ക് ആത്മവിശ്വാസം ഉറപ്പാക്കുന്ന വിധത്തില്‍ എല്ലാ വില്ലേജുകളിലും ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങളും ഉടന്‍ ലഭ്യമാക്കുമെന്ന് സഹായ ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. മഴക്കോട്ടുകള്‍, ടോര്‍ച്ച്, ഗംബൂട്ടുകള്‍ തുടങ്ങിയ സഹായഉപകരണങ്ങളാണ് ആദ്യഘട്ടത്തിൽ വിവിധ ഓഫീസുകളിൽ ലഭ്യമാക്കുന്നത്.

അടുത്തമാസത്തോടെ വില്ലേജുകളില്‍ ചെറുവഞ്ചികള്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് അറിയിച്ച ജില്ലാ കളക്ടര്‍, ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും ലഭ്യമാക്കുമെന്ന് പറഞ്ഞു. കഴിഞ്ഞ രണ്ട് പ്രളയകാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കി ഫീല്‍ഡ് പ്രവര്‍ത്തനം നടത്തുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നൽകുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തെ ആദ്യത്തെ സുസജ്ജമായ റെവന്യൂ സംവിധാനം ജില്ലയില്‍ ഒരുക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. അപ്പോളോ ടയേഴ്‌സിന്റെ സഹായത്തോടെയാണ് ജീവനക്കാര്‍ക്കാവശ്യമായ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നത്.

കളക്ട്രേറ്റിൽ എ.ഡി.എം സാബു കെ. ഐസക്കിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ജില്ലാ കളക്ടറില്‍ നിന്നും ആദ്യമായി സഹായ ഉപകരണങ്ങൾ ഏറ്റുവാങ്ങി. തുടര്‍ന്ന് വിവിധ റെവന്യൂ ഡിവിഷണല്‍ ഓഫീസുകളിലേക്കും താലൂക്കുകളിലേക്കുമുള്ള ഉപകരണങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍, അപ്പോളോ ടയേഴ്‌സ് യൂണിറ്റ് മേധാവി കെ. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍. ആര്‍ വൃന്ദാദേവി, പി. ബി സുനില്‍ ലാല്‍, അസി. കളക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ, റവന്യൂ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.