കണ്ണൂർ ജില്ലയില്‍ ആറു പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. കുവൈറ്റില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചു പേര്‍ക്കുമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ നാലു പേര്‍ സിഐഎസ്എഫുകാരാണ്.
കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നുള്ള ജെ9 1413 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 58കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ ഏഴിന് ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തില്‍ എത്തിയ കൊളച്ചേരി സ്വദേശി 65കാരന്‍, ഇതേ വിമാനത്തിലെത്തിയ ഉത്തര്‍ പ്രദേശ് സ്വദേശി 29കാരന്‍, ഹിമാചല്‍ പ്രദേശ് സ്വദേശി 33കാരന്‍, ഇതേ ദിവസം ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂര്‍ വഴി 6ഇ 7974 വിമാനത്തിലെത്തിയ ഡല്‍ഹി സ്വദേശി 29കാരന്‍, ഉത്തര്‍പ്രദേശ് സ്വദേശി 27കാരന്‍ എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതതരുടെ എണ്ണം 355 ആയി. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശി 23കാരന്‍ ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 245 ആയി.
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 17368 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 80 പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 28 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 108 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 20 പേരും വീടുകളില്‍ 17132 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 12627 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11850 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 11147 എണ്ണം നെഗറ്റീവാണ്. 777 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.