ആന്‍റിജന്‍ പരിശോധന; പാറത്തോട്ടില്‍ 49 ഫലങ്ങളും നെഗറ്റീവ്

സമ്പര്‍ക്കം മുഖേന രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധന സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. സമ്പര്‍ക്ക വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പാറത്തോട് ഗ്രാമപഞ്ചായത്തില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുമായ എല്ലാവരെയും കണ്ടെത്തുന്നതിനുള്ള അടിയന്തര നടപടികള്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

രോഗവ്യാപനത്തിന്‍റെ വ്യാപ്തി കണ്ടെത്തുന്നതിനായി പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, ഒന്‍പത് വാര്‍ഡുകളില്‍ ഇന്നലെ(ജൂലൈ 16) വിവിധ വിഭാഗങ്ങളിലുള്ള 49 പേരെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. കൂടുതല്‍ പൊതു സമ്പര്‍ക്ക സാധ്യതയുള്ളവരെയാണ് ഇതിനായി പരിഗണിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 19 പേരുടെ സ്രവം ശേഖരിച്ച് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കയച്ചു.

ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും രാഷ്ട്രീയ-സാമൂഹ്യ നേതാക്കളും പങ്കെടുത്ത യോഗത്തില്‍ പ്രതിരോധ -ചികിത്സാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിനും സാമ്പിള്‍ ശേഖരണത്തിനും വകുപ്പ് നാട്ടുകാരുടെ സഹകരണം തേടി.

🔹മാര്‍ക്കറ്റുകളിലെ നിയന്ത്രണങ്ങള്‍ വിലയിരുത്തി
————-
ചരക്കുനീക്കവും വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും നിലനിര്‍ത്തിക്കൊണ്ടുള്ള നിയന്ത്രണങ്ങളാണ് ജില്ലയിലെ മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാരും ജില്ലാ ഭരണകൂടവും പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ക്രിയാത്മകമായാണ് പ്രതികരിച്ചതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.

മാര്‍ക്കറ്റുകളിലെ വ്യാപാരികള്‍, തൊഴിലാളികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുമായി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ചരക്കു ലോറികളിലെ ജീവനക്കാര്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനായി ലോറികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിന് വ്യവസ്ഥാപിത സംവിധാനമുണ്ടാകണം. ഇതുവരെ ഏര്‍പ്പെടുത്തിയിട്ടുള്ള കോവിഡ് പ്രതിരോധ നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തദ്ദേശ സ്ഥാപനങ്ങള്‍ കളക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവി ജി. ജയദേവും ഇന്നലെ ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലും പച്ചക്കറി മാര്‍ക്കറ്റിലും സന്ദര്‍ശനം നടത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.

ഏറ്റുമാനൂരിലെ മത്സ്യമാര്‍ക്കറ്റിലും പച്ചക്കറി മാര്‍ക്കറ്റിലും ഇന്ന്(ജൂലൈ 17) പുലര്‍ച്ചെ വ്യാപാരികള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, ലോഡിംഗ് തൊഴിലാളികള്‍ തുടങ്ങിയവരെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കും. രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആലപ്പുഴ ജില്ലയുമായി വ്യാപാര ഇടപാടുകളുള്ള കോട്ടയം ജില്ലയിലെ എല്ലാ മത്സ്യമാര്‍ക്കറ്റുകളിലും ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

🔹ആദ്യ ഘട്ടത്തില്‍ 13 സി.എഫ്.എല്‍.ടി.സികള്‍
————
ജില്ലയില്‍ 13 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 2110 ബെഡ്ഡുകളാണ് ആദ്യ ഘട്ടത്തില്‍ സജ്ജമാക്കുന്നത്. ഇതുവരെ ഇതില്‍ മൂന്നു കേന്ദ്രങ്ങളിലാണ് രോഗികളെ പ്രവേശിപ്പിച്ചു. അയ്യായിരം കിടക്കകള്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സാധിക്കുമെങ്കില്‍ എല്ലാ പഞ്ചായത്തിലും ഒരു പ്രാഥമിക ചികിത്സാ കേന്ദ്രം വീതമെങ്കിലും ഒരുക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷ ദുരിതാശ്വാസ കേന്ദ്രങ്ങളായി നിര്‍ണയിക്കപ്പെട്ട കേന്ദ്രങ്ങളെ സി.എഫ്.എല്‍.ടി.സികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

🔹റൂം ക്വാറന്‍യിന്‍ കര്‍ശനമായി പാലിക്കണം
——
ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. സമ്പര്‍ക്ക വ്യാപനം ഒഴിവാക്കുന്നതിന് റൂം ക്വാറന്‍റയിന്‍ കര്‍ശനമായി പാലിക്കണം. ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ അനുസരിക്കണം.

അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ പുറത്തിറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കണം. അറുപതു വയസിനു മുകളിലുള്ളവരും പത്തു വയസില്‍ താഴെയുള്ള കുട്ടികളും വീട്ടില്‍തന്നെ കഴിയണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വ്യാപാര സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സമ്പര്‍ക്ക രോഗവ്യാപനത്തിനെതിരെ ജില്ല നടത്തുന്ന പ്രയത്നങ്ങള്‍ വിജയിക്കുന്നതിന് പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം അനിവാര്യമാണെന്ന് കളക്ടര്‍ പറഞ്ഞു.