മലപ്പുറം  ജില്ലയില്‍ 25 പേര്‍ക്ക് കൂടി വെള്ളിയാഴ്ച  കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒമ്പത് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന മൂന്ന് പേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ജൂലൈ 14 ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ സ്വദേശിനിയുമായി ബന്ധമുണ്ടായ താനൂര്‍ സ്വദേശി (21), ജൂണ്‍ 28 ന് രോഗബാധ സ്ഥിരീകരിച്ച ശുകപുരം ആശുപത്രിയിലെ ഡോക്ടറുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (42), എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധയുണ്ടായ വെളിയങ്കോട് സ്വദേശി (70), പെരുവള്ളൂര്‍ സ്വദേശി (38), കരുളായി സ്വദേശി (26), കൂട്ടിലങ്ങാടി സ്വദേശിയായ 108 ആംബുലന്‍സ് ഡ്രൈവര്‍ (24), വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്ക് ഊരകം സ്വദേശി (48), ചീക്കോട് സ്വദേശിനിയായ സ്വകാര്യ ലാബ് ജീവനക്കാരി (26), തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ഡോക്ടര്‍ മഞ്ചേരി സ്വദേശി (24), പൊന്നാനി താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ പൊന്നാനി സ്വദേശി (60), ഇരുവേറ്റിയിലെ കോവിഡ് കെയര്‍ സെന്ററില്‍ സേവനത്തിലുണ്ടായിരുന്ന കാവനൂര്‍ സ്വദേശിയായ അധ്യാപകന്‍ (39) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

തിരിച്ചിറപ്പള്ളിയില്‍ നിന്നെത്തിയ തെന്നല സ്വദേശി (63), കര്‍ണ്ണാടകയില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (25), ബംഗളൂരുവില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (41) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

ദമാമില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (52), റിയാദില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (39), ജിദ്ദയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (29), കുവൈത്തില്‍ നിന്നെത്തിയ വളാഞ്ചേരി സ്വദേശി (53), ദുബായില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (41), റിയാദില്‍ നിന്നെത്തിയ പുഴക്കാട്ടിരി സ്വദേശി (53), ജിദ്ദയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി (29), ജിദ്ദയില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശി (44), ദോഹയില്‍ നിന്നെത്തിയ വെളിയങ്കോട് സ്വദേശി (45), മസ്‌കറ്റില്‍ നിന്നെത്തിയ വളവന്നൂര്‍ സ്വദേശി (39), ജിദ്ദയില്‍ നിന്നെത്തിയ പറപ്പൂര്‍ സ്വദേശി (58) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

കോവിഡ് 19: ജില്ലയില്‍ 32 പേര്‍ കൂടി രോഗമുക്തരായി
ജില്ലയില്‍ ചികിത്സയിലുള്ളത് 565 പേര്‍

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 32 പേര്‍ കൂടി വെള്ളിയാഴ്ച രോഗമുക്തരായി. രോഗബാധിതരായി 565 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,198 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 748 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

42,018 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 680 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 360 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 62 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 30 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 218 പേരുമാണ് കഴിയുന്നത്. 39,571 പേര്‍ വീടുകളിലും 1,767 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 15,225 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 13,299 പേരുടെ ഫലം ലഭിച്ചു. 12,353 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,926 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധ ചികിത്സക്കു ശേഷം 626 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

ആരോഗ്യജാഗ്രതാ ലംഘനം; ജില്ലയില്‍ 13 പുതിയ കേസുകള്‍

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ 13 കേസുകള്‍ കൂടി വെള്ളിയാഴ്ച രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 14  പേരെ ഇന്നലെ അറസ്റ്റു ചെയ്തു.  ക്വാറന്റൈന്‍ ലംഘിച്ചതിന് ജില്ലയില്‍ ഒരാളെയും ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ആരോഗ്യ ജാഗ്രത ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5,066 ആയി. 6,210 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. 2,646 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 199 പേര്‍ക്കെതിരെയും ഇന്നലെ (ജൂലൈ 17) പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.