ആലപ്പുഴ: ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 1, 2, 18 വാർഡ് പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും
കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു ജില്ലാ കലക്ടർ ഉത്തരവായി.
 ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് കോവിഡ് സ്ഥിരീകരിച്ച ആൾക്ക് പഞ്ചായത്തിലെ 1, 2, 18 വാർഡുകളിലെ  നിരവധി ആളുകളുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ രോഗവ്യാപനസാധ്യത നിലനിൽക്കുന്നതിനാൽ തൃക്കുന്നപ്പുഴ പഞ്ചായത്തിൻറെ പരിധിയിൽ ഉള്ള മുഴുവൻ പ്രദേശങ്ങളും കണ്ടൈൺമെൻറ് സോൺ ആക്കുന്നതിനു ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഈ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ  ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രസ്തുത വാര്‍ഡുകളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കുന്നു. അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തിര വൈദ്യ സഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കും. അവശ്യ / ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ എട്ട് മണി മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് (പി.ഡി.എസ്.) രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണവും തദ്ദേശ സ്വയംഭരണ വകുപ്പിന്റയും ആരോഗ്യ വിഭാഗത്തിന്റെയും നിരീക്ഷണവും ശക്തമാക്കേണ്ടതാണ്. ഈ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം പോലീസ്, വാര്‍ഡ് ആര്‍ ആര്‍.റ്റി കളുടെ സേവനം നേടാവുന്നതാണ് .
ഈ പ്രദേശങ്ങളിലെ ആരാധാനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രം അവശ്യജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കാം. പോലീസ്, ട്രഷറി, പെട്രോളിയം, എല്‍. പി. ജി. പോസ്റ്റോഫീസുകള്‍ എന്നിവയ്ക്കും നിയന്ത്രണമാന ദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
 മുഴുവന്‍ വാര്‍ഡുതല ജാഗ്രതാ സമിതികളും അടിയന്തിരമായി കോവിഡ് 19 നിര്‍വ്യാപന/ നിരീക്ഷണ നടപടികള്‍ സ്വീകരിക്കണം.
ഈ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐ.പി.സി. സെക്ഷന്‍ 188,269 പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ മുപ്പത്തിയഞ്ചാം വാർഡ് ( ലജ്നത് വാർഡ്), നാല്പത്തി മൂന്നാം വാർഡ് (സക്കറിയ ബസാർ) എന്നിവ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.
ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ മുപ്പത്തിയഞ്ചാം വാർഡിൽ ( ലജ്നത് വാർഡ്) ഒരു വീട്ടിൽ തന്നെ അഞ്ച് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ച ആളുകൾ തൊട്ടടുത്ത നാല്പത്തി മൂന്നാം വാർഡിലെ (സക്കറിയ ബസാർ )ആളുകളുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്നും മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ രോഗവ്യാപനസാധ്യത നിലനിൽക്കുന്നതിനാൽ  ഇവ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു ജില്ലാ കലക്ടർ ഉത്തരവായി