തൃശൂർ: കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരദേശങ്ങളിൽ കടൽക്ഷോഭം വീണ്ടും ശക്തമാകുന്നു. ശ്രീനാരായണപുരം, എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ വേക്കോട് പ്രദേശത്താണ് തിങ്കളാഴ്ചയും കടൽക്ഷോഭം രൂക്ഷമായിരിക്കുന്നത്. ശ്രീകൃഷ്ണ മുഖം ക്ഷേത്രപരിസരത്തും കടൽ അടിച്ചുകയറി നൂറോളം വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ നിരവധി വീടുകളിൽ മണൽ അടിച്ചു കയറി വാസയോഗ്യമല്ലാതായി.
ശ്രീനാരായണപുരം എം ഇ എസ് സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസക്യാമ്പിലേക്ക് ശ്രീകൃഷ്ണ കോളനിയിലെ ആറ് കുടുംബങ്ങളെ ശനിയാഴ്ച തന്നെ മാറ്റി പാർപ്പിച്ചിരുന്നു. മറ്റുള്ളവർ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. പഞ്ചായത്തിന്റെ ഇരുപത്തിയൊന്നാം വാർഡിലെ അറപ്പത്തോട് ഭാഗത്തും ഇത്തരത്തിൽ ശക്തമായ കടലേറ്റമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെ പ്രക്ഷുബ്ധമായ കടൽ രണ്ടുദിവസം കഴിഞ്ഞിട്ടും കരയിലേക്ക് ആഞ്ഞടിക്കുകയാണ്.

എറിയാട് പഞ്ചായത്തിൽ ലൈറ്റ് ഹൗസ് കടപ്പുറത്ത് ഇരുന്നൂറ് മീറ്ററിൽ അധികം ദൂരം തിരയടിച്ചു കയറിയിട്ടുണ്ട്. കടലോര റോഡ് കടന്നെത്തുന്ന തിരമാല ജനവാസകേന്ദ്രങ്ങളിൽ വെള്ളക്കെട്ടും സൃഷ്ടിക്കുന്നു. നൂറോളം വീടുകളാണ് തകർച്ച ഭീഷണി നേരിടുന്നത്. പലരും ഞായറാഴ്ചയോടെ തന്നെ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. പഞ്ചായത്തിലെ മൂന്ന് കുടുംബങ്ങളെ എ എം യു പി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. പത്ത് വീട്ടുകാർ ബന്ധുവീടുകളിലേക്കും മറ്റും മാറിയിട്ടുണ്ട്. ശനിയാഴ്ച ഉച്ച മുതൽ ആരംഭിച്ച കടൽക്ഷോഭത്തിൽ എറിയാട് ആറാട്ടുവഴി മമ്പഉൽ ഉലൂം പള്ളി പൂർണമായും തകർന്നു.
ലൈറ്റ് ഹൗസ്, ചേരമാൻ, മണപ്പാട്ടുച്ചാൽ, എറിയാട് ചന്ത കടപ്പുറം, എടവിലങ്ങ് കാര പുതിയ റോഡ്, കാര വാക്കടപ്പുറം എന്നിവിടങ്ങളിലാണ് കടലേറ്റം എല്ലായ്‌പ്പോഴും ശക്തമായി അനുഭവപ്പെടുന്നത്. കടൽക്ഷോഭം ചെറുക്കാൻ നിർമ്മിച്ച ജിയോ ബാഗ് തടയണകളുടെ മുകളിലൂടെ കടൽ അടച്ചു കയറുന്നതും ഭീഷണിയാണ്. ലൈറ്റ് ഹൗസ് കടപ്പുറത്തുള്ള കുടുംബങ്ങൾക്ക് സർക്കാരിന്റെ പുനരധിവാസ പദ്ധതി പ്രകാരം തുക അനുവദിച്ചിട്ടുണ്ട്. കടൽക്ഷോഭം ഇതേ രീതിയിൽ തുടർന്നാൽ നിരവധി പ്രദേശങ്ങൾ ആണ് വെള്ളത്തിൽ ആവുക.