അടിമാലിയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് ഗ്രാമപഞ്ചായത്തും വ്യാപരികളും വിവിധ വകുപ്പുകളും അടങ്ങുന്ന   സംയുക്ത സമിതിയാണ് അടിമാലിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജൂലൈ 31 വരെ  മെഡിക്കല്‍ സ്റ്റോര്‍, പലചരക്ക്, പഴം, പച്ചക്കറി കടകള്‍ എന്നിവ  രാവിലെ പത്ത് മുതല്‍ അഞ്ച് വരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.

ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് വരെ പാഴ്‌സല്‍ സര്‍വ്വീസുകള്‍ ഉണ്ടാവും. ബേക്കറികളും തുറന്ന് പ്രവര്‍ത്തിക്കും. മറ്റ് കച്ചവട സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിടും. സ്വകാര്യ ബസ് സര്‍വ്വീസുകളും, ഓട്ടോ ടാക്‌സി സര്‍വ്വീസുകളും 31 വരെയുണ്ടാകില്ല.

അനാവശ്യമായുള്ള ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം അടിമാലി താലൂക്ക്  ആശുപത്രിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഉറവിടം വ്യക്തമല്ലാത്ത കൂടുതല്‍ കോവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള  സാധ്യത കണക്കിലെടുത്താണ് മുന്‍ക്കരുതലെന്ന നിലയില്‍ അടിമാലി അടച്ചിടാന്‍ തീരുമാനിച്ചത്.

ഈ ദിവസങ്ങളില്‍ സ്വകാര്യ ബസ്, ടാക്‌സി വാഹനങ്ങള്‍ തുടങ്ങിയവയോട് ലോക്ക് ഡൗണുമായി സഹകരിക്കണമെന്ന് സംയുക്ത സമിതി ആവശ്യപ്പെട്ടിട്ടു. സമീപ പ്രദേശങ്ങളായ വെള്ളത്തൂവല്‍, ആനച്ചാല്‍ മൂന്നാര്‍, രാജാക്കാട്, ഇരുമ്പുപാലം തുടങ്ങിയ  പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കരുതല്‍ സ്വീകരിച്ചുകൊണ്ടാണ് വിവിധ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.