എറണാകുളം : കോണോത്തുപുഴയുടെ നവീകരണത്തിന്റെ ഭാഗമായി പുഴയിലെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി. സർവ്വേ വകുപ്പ് പുഴയുടെ അതിർത്തി നിർണയിക്കും. അതിനാവശ്യമായ ചെലവ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിർവഹിക്കണം. ജലസേചന വകുപ്പിന്റെ എസ്കവേറ്റർ ഉപയോഗിച്ച് എക്കൽ അടിയന്തരമായി നീക്കം ചെയ്യണം.

അതിന്റെ ചെലവുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും എം. എൽ. എ മാരും നൽകണം. അതിനുള്ള അംഗീകാരം പഞ്ചായത്തുകൾക്ക് ജില്ല പ്ലാനിങ് കമ്മിറ്റിയിൽ നിന്നും വാങ്ങി നൽകുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം സ്വീകരിക്കും. പുഴ മാലിന്യ മുക്തമാക്കുന്നതിനാവശ്യമായ നടപടികൾ ജനകീയ പങ്കാളിത്തത്തോടെ പൂർത്തിയാക്കും. പുഴയുടെ വശങ്ങളിൽ കയർ ഭൂവസ്ത്രം വിരിക്കുന്നതിനും പുഴയിൽ നിന്ന് നീക്കം ചെയ്യുന്ന എക്കൽ കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും പദ്ധതികൾ ആവിഷ്കരിക്കും.

പുഴക്ക് കുറുകെയുള്ള ചെറു പാലങ്ങൾ നവീകരിക്കാൻ ആവശ്യമായ ശുപാർശ സമർപ്പിക്കും. കണയന്നൂർ താലൂക്കിലെ നടമ, മണകുന്നം, കണയന്നൂർ, ആമ്പല്ലൂർ, ഉദയംപേരൂർ, തിരുവാങ്കുളം, മുളന്തുരുത്തി വില്ലേജുകളിലൂടെയാണ് പുഴ കടന്നു പോവുന്നത്. തൃപ്പൂണിത്തുറ എം. എൽ. എ എം. സ്വരാജ്, പിറവം എം. എൽ. എ അനൂപ് ജേക്കബ്, ഭൂപരിഷ്കരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി. ബി സുനിലാൽ, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാജി ചന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി അജി ഫ്രാൻസിസ്, ആമ്പല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ജലജ മോഹനൻ,മുളന്തുരുത്തി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രഞ്ജി കുര്യൻ കൊള്ളിനാൽ , ഉദയംപേരൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോൺ ജേക്കബ്, പഞ്ചായത്ത്‌ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.