തൃശ്ശൂർ: സമ്പർക്ക സാധ്യതകൾ പരമാവധി ഒഴിവാക്കുകയെന്ന സന്ദേശമാണ് സംസ്ഥാന മന്ത്രിസഭായോഗം ഓൺലൈനാക്കിയതിലൂടെ സർക്കാർ നൽകുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു. തൃശൂർ കളക്ടറേറ്റിലെ വീഡിയോ കോൺഫറൻസ് ഹാളിൽവെച്ച് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പർക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ക്യാബിനറ്റ് യോഗം ഓൺലൈൻ വഴിയാക്കിയതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ് മന്ത്രിസഭാ യോഗം ഓൺലൈൻ വഴി നടക്കുന്നത്. അതാണ് കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യം. പരിമിതമായ അംഗങ്ങൾ പങ്കെടുക്കുന്ന ഉന്നതമായ ക്യാബിനറ്റ് യോഗം പോലും ഒഴിവാക്കണം എന്നാണിതിലൂടെ ജനങ്ങൾക്ക് നൽകുന്ന സന്ദേശം. കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കണം. എല്ലാതരത്തിലുള്ള, ഔപചാരികമായതടക്കം യോഗങ്ങൾ കഴിയാവുന്നതും ഓൺലൈൻ വഴിയാക്കുക.

നമ്മൾ താമസിക്കുന്ന വീട്ടിലടക്കം അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്ത് സമ്പർക്കം പരമാവധി ഒഴിവാക്കുക. സമ്പർക്ക സാധ്യതയുള്ള എല്ലാ പരിപാടികളും പരമാവധി ഒഴിവാക്കിക്കൊണ്ടല്ലാതെ സമ്പർക്കവ്യാപനത്തെ തടയാനാവില്ലെന്നും മന്ത്രി പറഞ്ഞു.