മഴയും മഞ്ഞും അവഗണിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി.  ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചു. ഇന്ന് നടത്തിയ തിരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍  കണ്ടെടുത്തു.  അരുണ്‍ മഹേശ്വരന്‍ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാള്‍ ഗണേശന്‍ (45), തങ്കമ്മാള്‍ (45) , ചന്ദ്ര (63), മണികണ്ഠന്‍ (22), റോസ്ലിന്‍ മേരി (53) കപില്‍ ദേവ് (25) അഞ്ജു മോള്‍ (21), സഞ്ജയ് (14), അച്ചുതന്‍ (52), ലക്ഷണശ്രീ (7), ഗായത്രി (25), സരസ്വതി (60), ഏസയ്യ (55)  എന്നിവരുടെ  മൃതദേഹങ്ങളാണ് കണ്ടെടുത്തത്.  മഞ്ഞും മഴയുമടക്കം പ്രതികൂല  കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി  നടന്നു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ പാറകല്ലുകള്‍  നീക്കം ചെയ്ത്  10-15 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്താണ് തിരച്ചില്‍ നടത്തുന്നത്.  ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നിശമന – രക്ഷാ സേന, പോലീസ്, റവന്യൂ, വനം വകുപ്പുകള്‍,  സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.  മന്ത്രിമാരായ കെ. രാജു, എ.കെ. ബാലന്‍ എന്നിവര്‍ ദുരന്ത മേഖല സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. ഡീന്‍ കുര്യാക്കോസ് എം.പി. എസ്. രാജേന്ദന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണ,  എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ബിനു ജോസഫ്, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത് എന്നിവര്‍ റവന്യു പഞ്ചായത്ത് തല വിഭാഗങ്ങളെ എകോപിപ്പിച്ച് രംഗത്തുണ്ട്.