ആലപ്പുഴ: ജില്ലയില്‍ കോവിഡ് പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ലാബുകള്‍ അമിത തുക ഈടാക്കിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ആര്‍.ടി.പി.സി.ആര്‍, സി.ബി.നാറ്റ് ടെസ്റ്റുകള്‍ക്ക് യഥാക്രമം 2750, 3000 രൂപ ഈടാക്കാമെന്നാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ട്രൂനാറ്റ് ടെസ്റ്റിലെ ആദ്യ പരിശോധനയ്ക്ക് 1500 രൂപ ഈടാക്കാം. ട്രൂനാറ്റില്‍ ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയാല്‍ കോവിഡ് ഇല്ലയെന്ന് സ്ഥിരീകരിക്കാം. ഫലം പോസിറ്റീവ് ആയാല്‍ ഉറപ്പാക്കുന്നതിന് രണ്ടാം ഘട്ട പരിശോധനയ്ക്ക് വിധേയമാകണം. ഇതിന് 1500 രൂപ കൂടി ഈടാക്കാം. ആന്റിജന്‍ ടെസ്റ്റിന് 625 രൂപയാണ് സര്‍ക്കാര്‍ സ്വകാര്യ ലാബുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. നികുതി ഉള്‍പ്പടെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുകയാണിത്. ഇതിന് വിരുദ്ധമായി കൂടുതല്‍ തുക ഈടാക്കരുതെന്ന് കളക്ടര്‍ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ഉള്ള ഒരാള്‍ക്ക് ആൻറിജൻ പരിശോധനയുടെ ഫലം നെഗറ്റീവ് ആയാല്‍ ആ വ്യക്തി കൺട്രോൾ റൂമുമായൊ ദിശയുമായോ (1056)ബന്ധപ്പെടണമെന്നും ( കൺട്രോൾ റൂം നമ്പർ– 0477 2239999) ജില്ലാ കലക്ടർ പറഞ്ഞു.

ജില്ലയില്‍ ചേര്‍ത്തല കിന്‍ഡര്‍ വിമണ്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്റര്‍, ആലപ്പുഴ ഹെല്‍ത്ത് പാര്‍ക്ക് മെഡിക്കല്‍ സെന്റര്‍, വണ്ടാനം കുന്നംപളളിൽ ബില്‍ഡിങ്ങില്‍ ശങ്കര്‍സ് ഹെല്‍ത്ത്കെയര്‍ സ്കാന്‍സ് ആന്‍ഡ് ഡയഗ്നോസ്ററിക്സ് , തുമ്പോളി പ്രൊവിഡന്‍സ് ഹോസ്പിറ്റല്‍, ആലപ്പുഴ ജനറല്‍ ഹോസ്പിറ്റലിന് സമീപം എ.വി.എ സോണ ടവറില്‍ മെട്രോ ഡയഗ്നോസ്റ്റിക് സെന്റര്‍, ചേര്‍ത്തല കെ.വി.എം.സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, ജനറല്‍ ഹോസ്പിറ്റലിന് സമീപം അശ്വതി ഫുള്ളി ഓട്ടമേറ്റഡ് ലാബ്, ചെങ്ങന്നൂര്‍ ആല്‍ത്തറ ജങ്ഷനിലുള്ള ന്യൂ മൈക്രോ ലാബ് ലബോറട്ടറീസ്, ഹരിപ്പാട് കുമ്പളത്ത് ബില്‍ഡിങ്ങില്‍ ഡോക്ടേഴ്സ് ഡയഗ്നോസ്റ്റിക് ക്ലിനിക്ക്, വണ്ടാനം എസ്.ടി.എം.ലാബ് എന്നിവയാണ് ജില്ലയില്‍ ആന്റിജന്‍ ടെസ്ററിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലാബുകള്‍.