സ്ത്രീകളുടെ ഉന്നമനത്തിനും  സാമ്പത്തിക ഭദ്രതയ്ക്കും കുടുംബശ്രീ  പ്രസ്ഥാനം നിര്‍ണ്ണായക പങ്ക് വഹിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. കട്ടപ്പനയില്‍ കുടുംബശ്രീ ബാസാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ വനിതകള്‍ നിര്‍മ്മിക്കുന്ന ഉല്പ്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഉണ്ടാകുന്നത് സംരംഭകര്‍ക്ക് പ്രചോദനമാകും. ജില്ലയില്‍ വിവിധ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കണം . കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ അംഗങ്ങള്‍ കൂടുതല്‍  ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.
കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി  ചടങ്ങില്‍  അധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ആന്റണി ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു.
കുടുംബശ്രീ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കി കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് സ്ഥിരം വിപണിയൊരുക്കുകയും കുടുംബശ്രീ അംഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിത നിലവാരം ഉയര്‍ത്തുകയും മായം കലരാത്ത ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ബസാറിന് രൂപം നല്‍കിയിട്ടുള്ളത്. ഇരുപത്തഞ്ചിലധികം കുടുംബശ്രീ സംരംഭകരുടെ 200ല്‍പരം ഉത്പന്നങ്ങള്‍ ബസാറിലൂടെ വില്‍പ്പനക്കെത്തിച്ചിട്ടുണ്ട്. ധാന്യ പൊടികള്‍, അച്ചാര്‍, നാടന്‍ സാമ്പാര്‍ പൊടി, മഞ്ഞള്‍പ്പൊടി, കാപ്പിപ്പൊടി,  തേന്‍ ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, സോപ്പ്, സോപ്പുത്പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം ബസാറിലൂടെ ലഭ്യമാകും. കട്ടപ്പന മുന്‍സിപ്പല്‍ കോപ്ലംക്സിലാണ് കുടുംബശ്രീ ബസാര്‍ സജ്ജീകരിച്ചിട്ടുള്ളത്.
ബസാറിന്റെ  ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റ്റി ജി അജേഷ്, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.പി. സുമോദ്, റ്റിജി. എം.രാജു, അസി.ജില്ലാ മിഷന്‍ കോ -ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ പി എ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഗ്രേയ്സ് മേരി ടോമിച്ചന്‍, കുടുംബശ്രീ ബസാര്‍ കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഫസീന ഷാജഹാന്‍,കുടുംബശ്രീ ബസാര്‍ കണ്‍സോര്‍ഷ്യം സെക്രട്ടറി ശോഭനാ അപ്പു തുടങ്ങിയവര്‍ പങ്കെടുത്തു.