കൊച്ചി കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2021 ഫെബ്രുവരി 28 നുള്ളിൽ പൂർത്തിയാക്കും. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ മാർച്ചിൽ താൽക്കാലികമായി നിർത്തിവച്ച നിർമ്മാണ പ്രവർത്തനങ്ങൾ മെയ് 18 നു പുനരാരംഭിച്ചിരുന്നു. നിലവിൽ 32 ശതമാനം നിർമ്മാണം പൂർത്തിയായ 2 ബ്ലോക്കുകളുടെ അവശേഷിക്കുന്ന പ്രവൃത്തികളും അടുത്ത ഫെബ്രുവരിയോടെ പൂർത്തിയാക്കും. ജില്ലാ കളക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
മൂന്നു ലോവർ ഗ്രൗണ്ട് നിലകളും മുകളിലേക്ക് അഞ്ചു നിലകളുമുള്ള എ ബി ബ്ലോക്കുകളുടെ പ്ലാസ്റ്ററിങ്, ഫ്ളോറിങ്, പെയിന്റിംഗ് ജോലികൾ ഉൾപ്പെടെ നിശ്ചിത തീയതിക്കുള്ളിൽ പൂർത്തിയാക്കുന്നതിനു പുതിയ സമയക്രമം തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ 164 തൊഴിലാളികളെയാണ് നിർമ്മാണ കമ്പനിയായ പി ആൻഡ് സി കളമശ്ശേരിയിലെ നിർമ്മാണസ്ഥലത്ത് നിയോഗിച്ചിട്ടുള്ളത്. ക്വാറൻറീനിൽ പ്രവേശിച്ച 39 തൊഴിലാളികൾ കോവിഡ് പരിശോധനക്ക് ശേഷം ജോലിയിൽ പ്രവേശിക്കും. മധുരയിൽ നിന്ന് 100 പേരെ കൂടി ഇങ്ങോട്ട് എത്തിക്കാനും നിർമ്മാണ കമ്പനി ആലോചിക്കുന്നു.ഈ മാസം അവസാനത്തോടെ 350 തൊഴിലാളികളെ പൂർണമായി ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് പി ആൻഡ് സി അറിയിച്ചു.
ആശുപത്രിയിലേക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. റേഡിയോതെറാപ്പി ഉപകാരണങ്ങൾക്കുള്ള ടെൻഡർ ക്ഷണിച്ചതായി ഇൻകെൽ ജില്ലാ കളക്ടറെ അറിയിച്ചു. മറ്റുള്ളവയുടെ ടെൻഡർ വിശദാംശങ്ങളും തയ്യാറാക്കി വരികയാണ്.
ആശുപത്രിയുടെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ആർക്കിടെക്ടിനെ നിയോഗിക്കുന്ന കാര്യം ഇൻകെൽ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി ചർച്ച ചെയ്യും. കോവിഡ് മൂലം തടസ്സപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പൂർണതോതിൽ പുനരാരംഭിക്കാനും ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയാക്കാനും തീരുമാനിച്ചതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു