പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായി 90 സ്‌കൂൾകെട്ടിടങ്ങൾ കൂടി സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി നാടിന് സമർപ്പിക്കുന്നു. കിഫ്ബിയുടെ അഞ്ച് കോടി ധനസഹായത്തോടെയുള്ള നാലും മൂന്ന് കോടി ധനസഹായത്തോടെ 20 ഉം നബാർഡ് ധനസഹായത്തോടെയുള്ള നാലും പ്ലാൻ ഫണ്ടുപയോഗിച്ച് നിർമിച്ച 62 ഉം സ്‌കൂൾ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.
സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം
തിരുവനന്തപുരം – 10, കൊല്ലം – 6, ആലപ്പുഴ-10, പത്തനംതിട്ട 2, ഇടുക്കി -5, കോട്ടയം -3, എറണാകുളം-3 തൃശ്ശൂർ-11, പാലക്കാട്-6, കോഴിക്കോട് -7, മലപ്പുറം -9 വയനാട്-4, കണ്ണൂർ -12 , കാസർഗോഡ് – 2 എന്നിങ്ങനെ 90 സ്‌കൂൾ കെട്ടിടങ്ങൾ .
സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം
തിരുവനന്തപുരം- 3, കൊല്ലം-3, പത്തനംതിട്ട -4, കോട്ടയം -3, എറണാകുളം -2, പാലക്കാട് -3 കോഴിക്കോട് -9, മലപ്പുറം-7, വയനാട് -17, കാസർഗോഡ് -3 എന്നിങ്ങനെ 54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനമാണ് നടത്തുന്നത്.
കോവിഡ് പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്ത് വിവിധ സ്‌കൂളുകളുടെ കെട്ടിട നിർമ്മാണം പുരോഗമിക്കുകയാണ്.നിയോജകമണ്ഡലത്തിൽ ഒന്നുവീതം സംസ്ഥാനത്ത് 141 വിദ്യാലയങ്ങൾ മെച്ചപ്പെടുത്തുന്നതിന് കിഫ്ബി വഴി അഞ്ച് കോടി രൂപയും 1000 ത്തിൽ കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങൾക്ക് മൂന്ന് കോടി രൂപയും 500 ൽ കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങൾക്ക് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പ്ലാൻ സ്‌കീം, നബാർഡ് ധനസഹായം, പ്രാദേശിക സർക്കാരുകളുടെ ഫണ്ടുകൾ, എം.എൽ.എ, എം.പി. ഫണ്ടുകൾ, പ്രാദേശികമായി സമാഹരിക്കുന്ന ഫണ്ടുകൾ മുതലായവ വിനിയോഗിച്ചാണ് വിദ്യാഭ്യാസ രംഗത്ത് ഭൗതിക സൗകര്യ വികസനം നടക്കുന്നത്.
ഒക്ടോബർ 3 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും.
രാവിലെ 10.30 ന് 54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും. ധനമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും. മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരാകും.