എറണാകുളം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന കർശന കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളിലെ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ സെക്ടർ മജിസ്ട്രേറ്റുകളായും കോവിഡ് നിരീക്ഷികരായും നിയോഗിച്ചു കൊണ്ട് ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു.
തങ്ങളുടെ അധികാര പരിധിയിൽ വരുന്ന പ്രദേശത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും കർശനമായി നടപ്പാക്കുന്നതിനുമുള്ള ചുമതലയാണ് ഇവർക്ക് നൽകിയിരിക്കുന്നത് . ദുരന്തനിവാരണ നിയമപ്രകാരമാണ് ഇവരെ നിയമിച്ചിരിക്കുന്നത്.ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയവയ്ക്ക് പുറമെയുള്ള വകുപ്പുകളിൽ നിന്നാണ് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്.കോവിഡ് പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ബ്രേക്ക് ദ ചെയ്ൻ ക്യാംപയ്ൻ, കോവിഡ് രോഗികളുടെ ക്വാറൻ്റൈൻ നടപടികൾ, വിവാഹ – മരണ ചടങ്ങുകളിലും പൊതുചടങ്ങുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, കണ്ട്യ്ൻമെൻറ് സോണുകളുടെ നടപടികൾ, റിവേഴ്സ് ക്വാൻ്റെെൻ, കടകളിലും മാർക്കറ്റുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, കോവിഡ് വ്യാപനത്തിനെതിരായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ ചുമതലകളാണ് ഉദ്യോഗസ്ഥർ നിർവഹിക്കേണ്ടത്.
അവശ്യ ഘട്ടത്തിൽ സ്വന്തം വകുപ്പിൽ നിന്ന് ജീവനക്കാരെ ഈ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാവുന്നതാണ്. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ പൊലിസിൻ്റെ സഹായത്തോടെ കർശന നടപടി സ്വീകരിക്കാനും ഇവർക്ക് അധികാരമുണ്ടായിരിക്കും. ക്രിമിനൽ നിയമം വകുപ്പ് 21 പ്രകാരം സ്പെഷ്യൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിൻ്റെ അധികാരമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉദ്യോഗസ്ഥർക്ക് നൽകുന്നത്. ബന്ധപ്പെട്ട ജില്ല പൊലിസ് മേധാവിയുടെ സഹകരണത്തോടെയായിരിക്കും പ്രവർത്തനം. കണ്ടയ്ൻമെൻ്റ് സോണുകളുടെ പട്ടിക ഇവർക്ക് ജില്ല സർവൈലൻസ് ഓഫീസർ കൈമാറും. അതാത് പ്രദേശത്തെ സെക്ടർ മജിസ്ട്രേറ്റുമാരുടെയും കോവിഡ് നിരീക്ഷകരുടെയും ഏകോപന ചുമതല ബന്ധപ്പെട്ട തഹസീൽദാർമാർക്കായിരിക്കും.