മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു


കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 8 കോടി രൂപ ചെലവില്‍ സ്ഥാപിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. 10 ഐ.സി.യു. കിടക്കകളും 5 വെന്റിലേറ്ററുകളും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ അത്യാസന്ന നിലയില്‍ ഹൃദയാഘാതവുമായി ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പൂര്‍ണമായ ചികിത്സ ലഭ്യമാക്കുവാന്‍ സാധിക്കുന്നതാണ്. കാത്ത്‌ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിദഗ്ധ കാര്‍ഡിയോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഫീഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനം, പരിസ്ഥിതി വകുപ്പ് മന്ത്രി കെ. രാജു മുഖ്യാതിഥിയായി.

കൊല്ലം ജില്ലയിലെ വലിയൊരു സ്വപ്നമാണ് മെഡിക്കല്‍ കോളേജില്‍ കാത്ത്‌ലാബ് സ്ഥാപിച്ചതോടെ യാഥാര്‍ത്ഥ്യമായതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വളരെയേറെ യാത്ര ചെയ്ത് മറ്റ് മെഡിക്കല്‍ കോളേജുകളെ ആശ്രയിക്കാതെ കാത്ത് ലാബ് ചികിത്സ ലഭ്യമാകുന്നതാണ്. മെഡിക്കല്‍ കോളേജിനെ മറ്റ് മെഡിക്കല്‍ കോളേജുകളെപ്പോലെ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഈ സര്‍ക്കാരാണ് കൊല്ലം മെഡിക്കല്‍ കോളേജ് ആരംഭിച്ചത്. ഈ സര്‍ക്കാര്‍ ആശുപത്രി ഏറ്റെടുക്കുന്ന വേളയില്‍ ഒരു വാര്‍ഡ് മാത്രമാണ് പ്രവര്‍ത്തനക്ഷമമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജിന്റെ സ്ഥിതി ഇങ്ങനെയല്ല. 300 കിടക്കകളുള്ള ആശുപത്രി ആരംഭിക്കുകയും 600 ലേറെ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് മെഡിക്കല്‍ കോളേജിന്റെ മുന്നേറ്റത്തിന് ഈ സര്‍ക്കാര്‍ വഴിയൊരുക്കിയത്. ഈ സര്‍ക്കാരിന്റെ ശ്രമഫലമായി 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

അത്യാധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തീയറ്ററുകള്‍, ലേബര്‍ റൂം, കാരുണ്യ ഫാര്‍മസി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്ക് എന്നിവയെല്ലാം ഈ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ഒരുക്കിയത്. 10 കിടക്കകളുള്ള ഡയാലിസ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കി. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒ.പി. രജിസ്‌ട്രേഷന്‍ കൗണ്ടര്‍, വെയ്റ്റിംഗ് ഏരിയ എന്നിവയുള്‍പ്പെടുന്ന 4 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ ഒ.പി. ബ്ലോക്ക് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കി. 3000 രോഗികളെ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള വെയ്റ്റിംഗ് ഏരിയയും മറ്റും പൂര്‍ണമായും ശീതീകരിച്ചതാണ്. 2.5 കോടി രൂപ മുതല്‍ മുടക്കി ആധുനികമായ 16 സ്ലൈസ് സി.ടി. സ്‌കാന്‍ സ്ഥാപിച്ചു. 2 കോടി രൂപ ചിലവഴിച്ച് വൃക്ക രോഗികള്‍ക്ക് വേണ്ടി 9 ബെഡ് ഉള്ള ഡയാലിസിസ് യൂണിറ്റ്, ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റ്, ഗൈനക്ക് ഓപ്പറേഷന്‍ തീയറ്റര്‍, ആധുനിക ട്രോമകെയര്‍ സെന്റര്‍, ആധുനിക മോര്‍ച്ചറി എന്നിവ സ്ഥാപിച്ചു. നാഷണല്‍ ഹൈവേക്കടുത്തുള്ള മെഡിക്കല്‍ കോളേജ് എന്ന നിലയില്‍ റോഡപകടങ്ങളില്‍പെട്ട് ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ വരുന്ന രോഗികള്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനായി ആധുനിക ട്രോമകെയര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജി.എസ്. ജയലാല്‍ എം.എല്‍.എ., എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി., അഡ്വ. സോമപ്രസാദ് എം.പി. എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സിന്ധു എന്നിവര്‍ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബ് നസീം നന്ദി പറഞ്ഞു.