* കൂടുതൽ തൊഴിലവസരം സൃഷ്ടിക്കണം
* പ്രാഥമിക ഉൽപന്ന വിപ്ലവം വേണം
* സംരംഭകരുടെ മനംമടുപ്പിക്കുന്ന സമീപനം പാടില്ല
* ധനകാര്യകമ്മീഷൻ ശുപാർശ പരിഗണിച്ച് കൂടുതൽ ഫണ്ട് നൽകും

* പ്രവാസികൾക്ക് ഓൺലൈൻ ഗ്രാമസഭ


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു.

മുഖ്യമന്ത്രി തദ്ദേശസ്ഥാപന അധ്യക്ഷമാർക്ക് നൽകിയ നിർദേശങ്ങളും പ്രസംഗത്തിൽ നടത്തിയ പ്രഖ്യാപനങ്ങളും ചുവടെ:

1. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ദൗത്യം ഏറ്റെടുക്കണം. ആയിരം പേർക്ക് അഞ്ചു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വിജയിപ്പിക്കുന്നതിന് ഓരോ സ്ഥാപനവും പ്രത്യേകം പദ്ധതി ആവിഷ്‌കരിക്കണം. കാർഷികരംഗത്ത് വലിയ തോതിൽ തൊഴിൽ സൃഷ്ടിക്കാൻ കഴിയും. ചെറുതും വലുതുമായ സംരംഭങ്ങൾ തുടങ്ങാൻ വരുന്നവർക്ക് നിയമവിധേയമായ എല്ലാ സഹാവും നൽകണം. സംരംഭകർ പ്രാദേശിക സർക്കാർ ഓഫീസ് കയറിയിറങ്ങി മനംമടുക്കുന്ന സ്ഥിതി ഉണ്ടാവരുത്. അവരെ ഒരിക്കലും ശത്രുക്കളായി കാണരുത്. അവർ തൊഴിൽ നൽകുന്നവരാണ് എന്ന ചിന്തയോടെ കാര്യങ്ങൾ നിർവഹിക്കണം. സംരംഭകരുടെ പ്രശ്‌നങ്ങൾ അങ്ങോട്ട് ചെന്ന് ചോദിച്ചറിഞ്ഞ് പരിഹരിക്കണം. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഇടപെടൽ ഉണ്ടാകണം.


2. ചെറുകിട ഉല്പാദരുടെ ഉൽപന്നങ്ങൾക്ക് വിപണന സൗകര്യം ഒരുക്കണം. സഹകരണ സംഘങ്ങളുടെ പിന്തുണയും സഹകരണവും ഇക്കാര്യത്തിൽ ഉറപ്പാക്കണം.


3. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംസ്ഥാനത്ത് വിജയകരമായി മുന്നോട്ടുപോവുകയാണ്. കാലവർഷം തുടങ്ങുന്നതിന് മുമ്പുള്ള മാസങ്ങളിൽ പരമാവധി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കണം.

4.നാട്ടിൽ ആരും പട്ടിണികിടക്കാൻ പാടില്ല എന്നതാണ് സർക്കാരിൻറെ നയം. അതിന് വേണ്ടിയാണ് കിറ്റ് വിതരണവും കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ നൽകുന്ന ഹോട്ടലുകളും. കുടുംബശ്രീ നേതൃത്വത്തിൽ ഇപ്പോൾ 850 ജനകീയ ഹോട്ടലുകൾ 20 രൂപയ്ക്ക് ഉച്ചയൂൺ നൽകുന്നുണ്ട്. ഈ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണം.


5. ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള സുഭിക്ഷ കേരളം പദ്ധതി കൂടുതൽ ശക്തമായി നടപ്പാക്കണം. പഴം, പച്ചക്കറി, കിഴങ്ങുവർഗ്ഗങ്ങൾ, മത്സ്യം, പാൽ, മുട്ട, ഇറച്ചി തുടങ്ങിയ പ്രാഥമിക ഉൽപ്പന്നങ്ങളുടെ വർധനവിന് ഒരു വിപ്ലവം സൃഷ്ടിക്കണം – പ്രാഥമിക ഉൽപന്ന വിപ്ലവം. ഭക്ഷണത്തിലെ മായവും വിഷാംശവും പ്രതിരോധിക്കാനും ഇതാവശ്യമാണ്.


6. അഴിമതിക്കെതിരായ ജാഗ്രത തുടരണം. നിർമാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സർക്കാരിന് പുറത്തുള്ള ഏജൻസികളെ കൂടി ഉൾപ്പെടുത്തിയുള്ള ഒരു സംവിധാനം പരിഗണനയിലുണ്ട്. പദ്ധതി ആസൂത്രണ-നിർവഹണ സമ്പ്രദായങ്ങളിൽ സർക്കാർ കൊണ്ടുവന്ന മാറ്റം അഴിമതി തടയാൻ സഹായിച്ചിട്ടുണ്ട്. അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്രവൃത്തികൾക്കും ടെണ്ടറിങ്ങും ഇ-ടെണ്ടറിങ്ങും നിർബന്ധമാക്കിയതോടെ ഗുണഭോക്തൃസമിതിയെ മുന്നിൽ നിർത്തിയുള്ള അഴിമതി ഇല്ലാതായി.


7. പദ്ധതി രൂപീകരണം നവംബർ, ഡിസംബർ മാസങ്ങളിൽ തുടങ്ങി മാർച്ചിൽ പൂർത്തിയാക്കുകയും നിർവഹണം ഏപ്രിൽ ഒന്നിന് തുടങ്ങുകയും ചെയ്യുന്ന രീതി സർക്കാർ പ്രാവർത്തികമാക്കി. പ്രളയവും കോവിഡുമൊന്നും ഇതിന് തടസ്സമായില്ല. 12 മാസം നീളുന്ന പദ്ധതിനിർവഹണത്തിൻറെ നേട്ടം വളരെ വലുതാണ്. ഈ നേട്ടം നിലനിർത്തണം. 2021-22 വർഷത്തെ വാർഷിക പദ്ധതിയുടെ നിർവഹണവും ഏപ്രിൽ ഒന്നിൽ ഒന്നിന് ആരംഭിക്കണം.


8. സംസ്ഥാന ധനകാര്യ കമ്മീഷൻറെ ശുപാർശകൾ പരിഗണിച്ച് കൂടുതൽ വിഭവങ്ങൾ പ്രാദേശിക സ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറും. ഈ സർക്കാർ വന്നപ്പോൾ ബജറ്റ് വിഹിതത്തിൻറെ 23 ശതമാനമായിരുന്നു പ്രാദേശിക സ്ഥാപനങ്ങൾക്ക് നൽകിയിരുന്നത്. പടിപടിയായി അത് 25 ശതമാനത്തിലധികമായി. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കൂടുതൽ തുക കൈമാറുന്നുണ്ട്.

9. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന സംയുക്ത പദ്ധതികൾ ഏറ്റെടുക്കുന്നതിന് പുതിയ ഭരണ സമിതികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഈ സർക്കാർ വന്ന ശേഷമാണ് ജില്ലാ പദ്ധതികൾ തയ്യാറാക്കാൻ തുടങ്ങിയത്.


10. വികസന കാര്യത്തിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ വികസിപ്പിച്ചെടുക്കണം. അതിന് അനുയോജ്യമായ സമീപനം സർക്കാർ സ്വീകരിക്കും. ഒരുതരത്തിലുള്ള രാഷ്ട്രീയ വിവേചനവും ഉണ്ടാകില്ല. രാഷ്ട്രീയത്തിനതീതമായി പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം സർക്കാർ ഉണ്ടാകും. അടുത്ത അഞ്ചുവർഷംകൊണ്ട് ജനകീയാസൂത്രണത്തിൽ അഭിമാനകരമായ ചരിത്രം എഴുതിച്ചേർക്കണം.


11. എല്ലാതലങ്ങളിലും ക്ഷേമ-വികസന പരിപാടികൾ നടപ്പാക്കണം. ജനങ്ങൾക്ക് കൂടുതൽ ആശ്വാസം പകരണം. അതിലൂടെ കൂടുതൽ ജനവിശ്വാസമാർജിക്കണം. വിശ്രമമില്ലാതെ പ്രവർത്തിച്ചാലേ നാടിൻറെ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിയൂ.


12. പ്രളയദുരന്തങ്ങളെയും കോവിഡ് മഹാമാരിയെയും ഫലപ്രദമായി നേരിട്ടതിന് കേരളം സാർവദേശീയ പ്രശംസ നേടിയിട്ടുണ്ട്. അഭിമാനകരമായ ഈ നേട്ടത്തിൽ പ്രാദേശിക സ്ഥാപനങ്ങൾ വഹിച്ച പങ്ക് വലുതാണ്. ദുരന്തനിവാരണരംഗത്തും കോവിഡ് പ്രതിരോധത്തിലും ജാഗ്രതയും ഇടപെടാനുള്ള സന്നദ്ധതയും തുടരണം.


13. നവകേരളം കർമ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിൽ പ്രാദേശിക സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്. ലൈഫ് മിഷനിലൂടെ 2.5 ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകിക്കഴിഞ്ഞു. അതുവഴി പത്തു ലക്ഷം പേർക്ക് അടച്ചുറപ്പുള്ള വീടായി. ബാക്കി വീടുകൾ പുരോഗമിക്കുകയാണ്. ഓരോ പ്രദേശത്തും ബാക്കിയുള്ള വീടുകൾ വേഗം പൂർത്തിയാക്കണം. ഇപ്പോഴത്തെ പട്ടികയിൽ പെടാതെ പോയ അർഹതയുള്ളവർക്ക് വീട് നൽകാനുള്ള നടപടിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്.


14. തെരുവു വിളക്കുകൾ പൂർണമായി എൽ.ഇ.ഡി.യായി മാറ്റുന്ന പദ്ധതിയാണ് നിലാവ്. കെ.എസ്.ഇ.ബിയും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്നാണ് ഇത് നടപ്പാക്കുന്നത്. 2021 മാർച്ച് 31-നു മുമ്പ് ഇതു പൂർത്തിയാക്കുകയാണ് ലക്ഷ്യം. ജനുവരി 31-നകം രണ്ടു ലക്ഷം എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കണം. ഈ പദ്ധതി വിജയിപ്പിക്കുന്നതിന് നല്ല ഇടപെടൽ വേണം.


15. പൊതു ശൗചാലയങ്ങളുടെ നിർമാണത്തിലും പരിപാലനത്തിലും കൂടുതൽ ശ്രദ്ധിക്കണം. ആകെ 2365 ശൗചാലയങ്ങളാണ് പണിയുന്നത്. ഇതിൽ 1224 എണ്ണം ഈ വർഷം പൂർത്തിയാക്കണം. ഇതിൽ 1053 ശൗചാലയങ്ങൾക്ക് ടെണ്ടർ ക്ഷണിച്ചു കഴിഞ്ഞു.

16. തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസത്തിലും ശ്രദ്ധിക്കണം. തിരിച്ചുവന്നവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ യോഗം വിളിക്കണം. വിദേശത്തുള്ളവരുമായി ഓൺലൈനിൽ ആശയവിനിമയം നടത്താം.

ഓൺലൈനിലൂടെ പ്രവാസി ഗ്രാമസഭകൾ സംഘടിപ്പിക്കണം. വികസനത്തിന് സഹായകമായ ഒട്ടേറെ നിർദേശങ്ങൾ ഇതുവഴി ലഭിക്കും.

17. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണം. വീട്, വെള്ളം, കക്കൂസ്, വൈദ്യുതി തുടങ്ങിയ പ്രാഥമിക സൗകര്യങ്ങൾ ഇല്ലാത്ത ഒരു വീടുപോലും ഉണ്ടാകരുത്.


18. വികസനത്തിൻറെ മാനുഷിക മുഖത്തിന് മിഴിവേകുന്ന പ്രവർത്തനങ്ങളുടെ കാര്യത്തിൽ ആരോഗ്യകരമായ മത്സരം വേണം. സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, കിടപ്പുരോഗികൾ തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും താങ്ങും തണലുമായി പ്രാദേശിക സ്ഥാപനങ്ങൾ നിലകൊള്ളണം. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും രോഗികൾക്കും സർക്കാർ സേവനങ്ങളും മരുന്നും വീടുകളിലെത്തിക്കാനുള്ള പരിപാടി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു വിജയിപ്പിക്കുന്നതിന് പ്രാദേശിക സ്ഥാപനങ്ങളും സാമൂഹ്യസന്നദ്ധസേനാംഗങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണം.

19. എല്ലാ വില്ലേജുകളിലും വൃത്തിയുള്ള പൊതുഇടങ്ങൾ ഉണ്ടാകണം. പ്രഭാത-സായാഹ്ന സവാരിക്കും വയോജനങ്ങൾക്ക് ഒത്തുചേരാനും ഈ പൊതുഇടങ്ങളിൽ സൗകര്യമുണ്ടാകണം.


20. കുട്ടികളിലെ വിളർച്ച കണ്ടെത്താനും പരിഹാര നടപടി സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ പരിപാടിയുടെ വിജയത്തിനും പ്രാദേശിക സ്ഥാപനങ്ങളുടെ നേതൃത്വപരായ ഇടപെടൽ ഉണ്ടാകണം.