പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില്‍ പൊലീസിന് വിനയമുണ്ടാവുന്നത് ഒരുതരത്തിലുമുള്ള കുറവല്ലെന്നും മറിച്ച് മേന്മയാണ് ഉണ്ടാക്കുകയെന്നും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ഗ്രൗണ്ടില്‍   കെ എ പി ഒന്ന്- രണ്ട് ബറ്റാലിയന്‍  പൊലീസ് കോണ്‍സറ്റബ്ള്‍മാരുടെ    പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച്    സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
പെരുമാറ്റത്തില്‍ വിനയം കാണിക്കുന്ന പൊലീസ് കര്‍ത്തവ്യ നിര്‍വഹണത്തിലാണ് കാര്‍ക്കശ്യം കാണിക്കേണ്ടത്. കുറ്റകൃത്യം തെളിയിക്കുന്നതിലും സാമൂഹിക സുരക്ഷ ഒരുക്കുന്നതിലും ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ കേരള പൊലീസ് രാജ്യത്തിന് മാതൃകയാണ്. പക്ഷെ ആധുനിക കാലത്തെ പൊലീസ് സേനയായി ഉയരാന്‍ ഇനിയും ചില കുറവുകള്‍ നിലനില്‍ക്കുന്നുണ്ട്.അത് നികത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓരോ വ്യക്തിയുടെയും അന്തസും ആത്മാഭിമാനവും സംരക്ഷിക്കേണ്ട ചുമതലയാണ് ഓരോ പൊലീസുകാരനുമുള്ളത്. പണ്ട് പൊലീസ് ജനങ്ങളെ മര്‍ദിച്ച് ഒതുക്കാനുള്ള ഉപകരണം ആയിരുന്നു. ഒന്നാമത്തെ ഇ എം എസ് മന്ത്രിസഭ അതിന് മാറ്റം കുറിച്ചു. ജനാധിപത്യത്തിന് അനുയോജ്യമായ പൊലീസ് സേനയെ രൂപപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വനിതാ പൊലീസ്, കമാന്‍ഡോ വിഭാഗം,എസ് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (ഐ.എസ്.എഫ്), കൊച്ചിന്‍ മെട്രോ വിഭാഗങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ 1600 പുതിയ തസ്തികകളാണ് സൃഷ്ടിച്ചത്. ഗുണമേന്മയുള്ള പൊലീസ് സംവിധാനത്തിനായി ക്രമസമാധാന പാലനവും കുറ്റാന്വേഷണവും രണ്ടാക്കാനുള്ള ശ്രമം നടക്കുകയാണ്.ഇതിന്റെ ആദ്യപടിയാണ് സ്റ്റേഷന്‍ ചുമതല സി.ഐക്ക് നല്‍കിയത്. അന്വേഷണം ശാസ്ത്രീയവും ആധുനികവുമാവണം.
സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളും ജനസൗഹൃദമാവണം. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച  ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്‍  ഇത്തരത്തിലുള്ള മാറ്റമാണ്. സഹായം തേടുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ കഴിയുന്ന ഇടമാക്കി പോലീസ് സ്‌റെഷനുകള്‍ മാറ്റുകയാണ് ലക്ഷ്യം.  പരിശീലനം കഴിഞ്ഞ് ജനങ്ങളിലേക്ക് ഇറങ്ങുമ്പോഴാണ് പൊലീസുകാര്‍ക്ക്  പരീക്ഷണ ഘട്ടം തുടങ്ങുന്നത്. ഒരുനിമിഷം മതി കാര്യങ്ങള്‍ കൈവിട്ടുപോവാന്‍ എന്ന ജാഗ്രത പൊലീസുകാര്‍ക്ക്  ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. എം എല്‍ എ മാരായ പി ഉണ്ണി, കെ വി വിജയദാസ്, പി.കെ ശശി , ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഡി ഐ ജി (ആംഡ് പൊലീസ് ബറ്റാലിയന്‍) കെ ഷെഫീന്‍ അഹമദ്, എ ഡി ജി പി (ആംഡ് പോലീസ് ബറ്റാലിയന്‍ )സുധേഷ് കുമാര്‍, കമാണ്ടന്റുമാരായ   ഷറഫലി, സിറില്‍ സി വെള്ളൂര്‍, തോംസണ്‍ ജോസ്, പാലക്കാട് എസ് പി പ്രതീഷ് കുമാര്‍ ,  ഒന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് വില്‍സണ്‍ ,രണ്ടാം ബറ്റാലിയന്‍ കമാന്‍ഡന്റ പി എസ് ഗോപി,   എന്നിവര്‍ പങ്കെടുത്തു.  ഡെപ്യൂട്ടി കമാന്‍ഡന്റ് കൃഷ്ണന്‍കുട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു.  കമാന്‍ഡന്റ് രാജേഷ് ശേഖറും രണ്ടാം കമാന്‍ഡന്റ് നിഖില്‍ ശ്രീനിവാസുമാണ് പരേഡ് നയിച്ചത്.
സേനയിലേയ്ക്ക് കൂടുതല്‍ വിദ്യാസമ്പന്നര്‍ 
പൊലീസ് സേനയിലേയ്ക്ക് കൂടുതല്‍ വിദ്യാസമ്പന്നര്‍  കടന്നുവരുന്നത് പോലീസിനെകുറിച്ചുള്ള കാഴ്ചപ്പാട് മികച്ചതാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.   420 പേരാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയിലേക്ക് പുതുതായി എത്തിയത്. കെ എ പി ഒന്ന് ബറ്റാലിയനില്‍ 151 പേര്‍ പാണ്ടിക്കാട് ആര്‍ ആര്‍ ആര്‍ എഫ് കാംപിലും  269 പേര്‍  പുതുപ്പരിയാരത്തെ  കെ.എ.പി രണ്ട് ബറ്റാലിയന്‍ കാംപിലും പരിശീലനം പൂര്‍ത്തിയാക്കി.   ഇവരില്‍ 33 പേര്‍ ബിരുദാനന്തര ബിരുദധാരികളും 19 പേര്‍ ബിടെക്, മൂന്നുപേര്‍ ബിഎഡ് , എം എഡ് , എല്‍ എല്‍ ബി , ഒരാള്‍, എം ബി എ , ബി ഫാം ,ബിരുദധാരികള്‍ 185,ഡിപ്ലൊമ 11, പ്ലസ് ടു 142, ഐ ടി ഐ 15 എന്നിങ്ങനെ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.    കോണ്‍സ്റ്റബ്ള്‍ തസ്തികയ്ക്കുള്ള അടിസ്ഥാന യോഗ്യതയായ എസ് എസ് എല്‍ സി മാത്രം പൂര്‍ത്തിയാക്കിയവര്‍ ഒമ്പത് പേര്‍ മാത്രമാണ്