2016ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു

അടുത്തവർഷം മുതൽ സംസ്ഥാന ടെലിവിഷൻ അവാർഡ് തുക എല്ലാവിഭാഗങ്ങളിലും ആനുപാതികമായി വർധിപ്പിക്കുമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. 2016ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ ടാഗോർ തീയറ്ററിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളും ദൃശ്യമാധ്യമങ്ങളുടെ സ്വാധീനത്തിലാണ്. വാർത്താവിനിമയ മേഖലയിലും കലാസ്വാദന രംഗത്തും ടെലിവിഷൻ വൻ കുതിച്ചുചാട്ടമാണ് നടത്തിയത്. സർഗാത്മക ദൃശ്യാവിഷ്‌കരണം വഴി ആസ്വാദകമനസുകളിൽ സ്ഥായിയായ പരിവർത്തനം നടത്താനും സാംസ്‌കാരിക അഭിവൃദ്ധിയുണ്ടാക്കാനും ടെലിവിഷൻ ചാനലുകൾക്ക് സാധിക്കും.
വിദ്യാഭ്യാസരംഗത്ത് ടെലിവിഷൻ ചാനലുകൾക്ക് വളരെയേറെ കാര്യങ്ങൾ ചെയ്യാനാകുമെങ്കിലും അത്തരം ഫലപ്രദമായ ഇടപെടലുകൾ കുറവാണ്. പാഠപുസ്തക രംഗത്തെ വിരസമായ വിവരങ്ങൾ ദൃശ്യരൂപത്തിൽ അവതരിപ്പിച്ച് പഠനം കാര്യക്ഷമമാക്കാൻ സാധ്യതയേറെയാണ്.
മാധ്യമസ്വാതന്ത്ര്യം ഏറ്റവുമധികം നിലനിൽക്കുന്ന സംസ്ഥാനമെന്ന നിലയിൽ സ്വയംവിമർശനത്തിന് മാധ്യമങ്ങൾ തയാറാകണം. ന്യൂസ് റൂമുകൾ ഏകപക്ഷീയമാകരുത്. വാർത്താ ആഭിമുഖ്യമുള്ളവരെ ടെലിവിഷനുമുന്നിൽ തളച്ചിടാനുള്ള തന്ത്രങ്ങളും ചാനലുകൾ നടത്തുന്നുണ്ട്.
ചലച്ചിത്രമേഖലയിലും സാഹിത്യമേഖലയിലും നവജീവൻ പകരുന്ന സമീപനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കുള്ള സ്ഥിരം വേദി നിർമാണം അടുത്ത ഏപ്രിലോടെ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
രചനാ, കഥേതര, കഥാ വിഭാഗം അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടി.വി അവാർഡ് ബുക്ക് പ്രകാശനം ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന് നൽകി എം.എൽ.എ നിർവഹിച്ചു.
ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ആമുഖഭാഷണം നടത്തി. ജൂറി അധ്യക്ഷൻമാരായ ഡോ. ജോർജ് ഓണക്കൂർ, ഡോ. ബി. ഇഖ്ബാൽ, എ.കെ. സാജൻ എന്നിവർ യഥാക്രമം രചനാ, കഥേതര, കഥാ വിഭാഗം ജൂറി റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജൂറി അംഗം കഴക്കൂട്ടം പ്രേംകുമാർ സംബന്ധിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു നന്ദിയും പറഞ്ഞു. അവാർഡ്‌വിതരണത്തിനുശേഷം ചെമ്പരത്തി ക്രിയേഷൻസ് അവതരിപ്പിച്ച ‘പാട്ടുകെട്ട്’ അരങ്ങേറി.