ബാലാവാകാശ നിയമങ്ങളെക്കുറിച്ച് സമൂഹത്തിൽ വ്യാപകമായ അവബോധം വളർത്തിയെടുക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളും ഏജൻസികളും ഗൗരവത്തോടെ പ്രയത്നിക്കണമെന്ന്  ഗവർണർ ജസ്റ്റീസ് പി സദാശിവം ആവശ്യപ്പെട്ടു. കേരള ബാലാവകാശ സംരക്ഷണ കമ്മിഷന്റെ  നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച ബാലാവകാശ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അവകാശങ്ങൾ ലഭ്യമാകുന്ന കാര്യത്തിൽ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കുട്ടികൾ തമ്മിൽ വലിയ അന്തരമുണ്ട്. പാർശ്വവത്ക്കരിക്കപ്പെട്ടവരും അനാഥരും ചേരികളിൽ അധിവസിക്കേണ്ടി വരുന്ന കുട്ടികളും ഭിന്നശേഷിക്കാരും ഗോത്രവർഗക്കാരും കൂടുതൽ ശ്രദ്ധ ലഭിക്കേണ്ടവരാണ്.  ഇത്തരം വിഭാഗക്കാരായ കുട്ടികൾക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കണം. ഇതിനായി സാമൂഹിക നീതി വകുപ്പിന് ആവശ്യമായ ബജറ്റ് വിഹിതം നീക്കിവയ്ക്കേണ്ടതുണ്ട്. ബന്ധപ്പെട്ട വകുപ്പും ജനപ്രതിനിധികളും  കൂടുതൽ ഫണ്ട് വകയിരുത്താൻ പരിശ്രമിക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചു. കുട്ടികളുടെ അവകാശങ്ങൾ ഒരു സ്ഥാപനത്തിലും നിഷേധിക്കുവാൻ പാടില്ല. എല്ലാ സ്കൂളിലും 25 പെൺകുട്ടികൾക്കും 40 ആൺകുട്ടികൾക്കും ഒരു ടോയ് ലെറ്റ് എന്ന നിലയിൽ ഉണ്ടാകണം. കേരളത്തിൽ ഈ നേട്ടം ഏറെക്കുറെ 100 ശതമാനം കൈവരിക്കാനായിട്ടുണ്ടെങ്കിലും പൂർണമായിട്ടില്ല.  എം എൽ എ, എം പി പ്രാദേശിക വികസന ഫണ്ടിൽ ഒരു ഭാഗം സ്കൂളുകളിൽ ശുചിമുറികൾ നിർമ്മിക്കുന്നതിന് നീക്കിവയ്ക്കണം. സാനിറ്ററി പാഡ് വെൻഡിംഗ് മെഷിൻ സ്ഥാപിക്കുന്നതിനും ആധുനിക സൗകര്യത്തോടെ കുറഞ്ഞത് അഞ്ചു മുതൽ ഏഴുവരെ ശുചി മുറികൾ ഉണ്ടാക്കാൻ നടപടിയുണ്ടാകണം. ബജറ്റ് വിഹിതത്തിൽ ഉൾപ്പെടാത്ത പദ്ധതികൾ ഗ്രാമീണ ,അവികസിത മേഖലകളിൽ നടപ്പാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും എം പിമാരുടെ പ്രദേശിക വികസന ഫണ്ടിലൂടെ കഴിയുമെന്ന തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് എം പി ഫണ്ട് പദ്ധതിക്കെതിരെ അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ വന്ന കേസിൽ സുപ്രീം കോടതി ജഡ്ജ് ആയിരിക്കെ അഭിപ്രായങ്ങൾ വ്യക്തമാക്കിയതെന്ന് ഗവർണർ അനുസ്മരിച്ചു.

 ബാലാവകാശങ്ങൾ സംരംക്ഷിക്കുന്നതിന് ഏറ്റവും പ്രാധാന്യം നൽകിക്കൊണ്ടാണ് ചില ഹൈക്കോടതികൾ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ഹോം വർക്ക് നൽകരുതെന്ന് നിർദ്ദേശിച്ചത്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിന് സംസ്ഥാന ബാലാവകാശ കമ്മീഷൻ തദ്ദേശഭരണ സ്ഥാപന തലത്തിൽ ആരംഭിച്ചിരിക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഗവർണർ ഉദ്ബോധിപ്പിച്ചു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് വ്യാപകമായ ബോധവത്ക്കരണം സ്കൂൾ തലത്തിലും സമൂഹത്തിലും നടത്തണം. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ  കണക്കു പ്രകാരം കുട്ടികൾക്കെതിരായ ലൈംഗീകാതിക്രമങ്ങളിൽ രണ്ടാം സ്ഥാനത്താണ് കേരളം. 2016ലെ കണക്കു പ്രകാരം 2093 കേസെടുത്തതിൽ 387 കേസുകളാണ് വിചാരണ ഘട്ടത്തിൽ എത്തിയത്. 8. 7 ശതമാനമാണ് ശിക്ഷിക്കപ്പെട്ടത്. ബാലാവകാശങ്ങളെക്കുറിച്ച് സിലബസിൽ ഉൾപ്പെടുത്തി പാഠപുസ്തകങ്ങൾ നിർബന്ധമായും ഉണ്ടാകണം. ചെറുബുക്ക് ലെറ്റുകളായി പ്രസിദ്ധീകരിച്ചും കുട്ടികളെ ബാല നീതി നിയമങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തണം.
നമ്മുടെ കുട്ടികളെ  മൊബൈൽ ഫോണിന്റെയും ടാബ് ലെറ്റിന്റെയും വീഡിയോ ഗെയിമുകളുടെയും ദുസ്വാധീനത്തിൽ നിന്നും മോചിപ്പിക്കേണ്ടതുണ്ട്. ഇത്തരം ഉപകരണങ്ങളിലൂടെ ബാലാവകാശങ്ങളെക്കുറിച്ച്  പഠിപ്പിക്കാനും കുട്ടികളെ ചെറുപ്പത്തിൽ തന്നെ ലിംഗനീതിയെക്കുറിച്ച്‌ ബോധവത്ക്കരിക്കാനും ക്രിയാത്മകമായ ഇടപെടൽ ബാലാവകാശ സംരക്ഷണ കമ്മിഷൻ നടത്തണം.
ന്യൂമാൻ കോളെജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വൈദ്യംതി മന്ത്രി എം എം മണി അധ്യക്ഷനായിരുന്നു. ജുവനൈൽ ജസ്റ്റീസ് ബോർഡ് കമ്മിറ്റി ചെയർമാനും ഹൈക്കോടതി ജഡ്ജുമായ ജസ്റ്റീസ് ഷാജി പി ചാലി മുഖ്യ പ്രഭാഷണം നടത്തി. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി.സുരേഷ് ആമുഖ പ്രഭാഷണം നടത്തി. ജോയ്സ് ജോർജ് എംപി, പി ജെ ജോസഫ് എം എൽ എ, ഐ ജി ( ക്രൈംബ്രാഞ്ച്) എസ് ശ്രീജിത്ത്, ജില്ലാ കലക്ടർ ജീവൻ ബാബു .കെ, ബാലാവകാശ കമ്മിഷൻ അംഗം സിസ്റ്റർ ബിജി ജോസ്, ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.ജി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.  ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം എൻ ശ്രീലാമേനോൻ , ഡോ. എം പി ആന്റണി, സി.ജെ ആന്റണി, പബ്ലിക് റിലേഷൻസ് ഓഫീസർ ആർ വേണുഗോപാൽ, രജിസ്ട്രാർ കെ.ആർ പ്രസന്നൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.