ജില്ലയിലെ ഭിന്നശേഷി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുമാര്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി, സ്‌കൗട്ട്സ്, ഗൈഡ്സ് തുടങ്ങിയ സന്നദ്ധ വിദ്യാര്‍ത്ഥി സംഘടനകളുടെ സഹായത്തോടെ ഭിന്നശേഷി വോട്ടര്‍മാരെ ബൂത്തിലെത്തിക്കും.
പഞ്ചായത്തുകളില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, മറ്റ് സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് വോട്ടര്‍മാരെ ബൂത്തിലെത്തിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരാണ് ഭിന്നശേഷി വോട്ടര്‍മാരെ ബൂത്തിലെത്തിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ നേരിട്ടാണ് ബൂത്തിലെത്തിക്കുന്നത്.
നിലവില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 6881 ഭിന്നശേഷി വോട്ടര്‍മാരാണ്. ഇതില്‍ 834 പേര്‍ സംസാര-ശ്രവണ വൈകല്യമുള്ളവരും 655 പേര്‍ കാഴ്ചവൈകല്യമുള്ളവരും 4036 പേര്‍ ചലനശേഷി ഇല്ലാത്തവരുമാണ്. മറ്റു വൈകല്യങ്ങളുള്ളവര്‍ 1356 പേരാണ്. ഭിന്നശേഷി വോട്ടര്‍മാരായവര്‍ക്ക് ബൂത്തിലെത്താന്‍ വാഹനസൗകര്യം ആവശ്യമുണ്ടെങ്കില്‍ പി.ഡബ്ല്യു.ഡി (പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി) ആപ്ലിക്കേഷനിലൂടേയാണ് അപേക്ഷിക്കേണ്ടത്. ഇതിനു സാധിക്കാത്തവര്‍ ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി അപേക്ഷിക്കാം. നിലവില്‍ ജില്ലയില്‍ പി.ഡബ്ല്യു.ഡി ആപ്പിലൂടെ 3000 പേരാണ് വാഹനസൗകര്യത്തിനായി അപേക്ഷിച്ചിരിക്കുന്നത്.
വാഹനസൗകര്യം ആവശ്യപ്പെട്ട് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് കൈമാറുകയും തഹസില്‍ദാര്‍മാര്‍ ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുകയും ചെയ്യും. നോഡല്‍ ഓഫീസര്‍മാര്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതാണ്.